Uncategorized

ജെയിൻ നാട്ടിലെത്തി, ബിനിലിന്റെ മൃതശരീരം എവിടെയെന്ന് അറിയില്ല;റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത് ചതിയിലൂടെ

തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ നാട്ടിൽ തിരിച്ചെത്തി. മടങ്ങിയെത്താനായതിൽ ആശ്വാസമുണ്ടെന്നും കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ജെയിൻ പറഞ്ഞു. തൊഴിൽ തട്ടിപ്പിനിരയായാണ് ജെയിൻ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടത്. പട്ടാളത്തിലെത്തി പത്ത് ദിവസത്തെ മാത്രം പരിശീലനത്തിനൊടുവിൽ യുക്രൈൻ അതിർത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ജെയിൻ പറയുന്നു.

യുക്രൈൻ അതിർത്തിയിൽവെച്ച് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് നാട്ടിൽ തിരികെയെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് വീഡിയോ സന്ദേശം പുറത്തുവിട്ടത്. റഷ്യൻ ആർമിയുമായുള്ള ഒരു വർഷത്തെ കരാർ ഏപ്രിൽ 14ന് അവസാനിച്ചുവെന്നും തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യതയുണ്ടെന്നും ജെയിൻ കുടുംബത്തെ അറിയിച്ചിരുന്നു. തുടർന്ന് മലയാളി അസോസിയേഷന്റെ ഇടപെടലാണ് യുവാവിനെ നാട്ടിലെത്തിക്കാൻ സഹായിച്ചത്.

ജെയിന്റെ കൂടെ മറ്റ് രണ്ട് യുവാക്കൾ കൂടി ഉണ്ടായിരുന്നു. സന്ദീപ്, ബിനിൽ എന്നിവർ. ഇരുവരും ജെയിനെ പോലെത്തന്നെ കൂലിപ്പട്ടാളത്തിൽ പെട്ടുപോയവരാണ്. എന്നാൽ രണ്ടുപേർക്കും രക്ഷപ്പെടാൻ സാധിച്ചിട്ടില്ല. ജെയിന് പരിക്കേൽക്കുന്നതിന് ഒരു ദിവസം മുമ്പാണ് ബിനിൽ കൊല്ലപ്പെടുന്നത്. ജെയിന്റെ കൺമുന്നിൽവെച്ചായിരുന്നു ബിനിലിന്റെ മരണം. ബിനിലിന്റെ മൃതശരീരം ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും റഷ്യൻ സർക്കാരിന്റെ സഹായത്തോടെ മാത്രമേ മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കു എന്നുമാണ് ജെയിൻ പറയുന്നത്. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിന്‍റെയും ജെയിനും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യന്റെ ജോലി വാഗ്ദാനം ചെയ്താണ് ഇരുവരേയും കൊണ്ടുപോയത്. എന്നാൽ ഇരുവരെയും റഷ്യയിലെ മലയാളി ഏജന്റ് കബളിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button