Uncategorized

56 കാരനുമായുള്ള സൗഹൃദം വേര്‍പ്പെടുത്തിയതിന് പക, ബസ്റ്റോപ്പിൽ നിന്ന യുവതിയെ മാരകമായി കുത്തി; പ്രതി പിടിയിൽ

കോഴിക്കോട്: താനുമായുള്ള സൗഹൃദം വേര്‍പ്പെടുത്തിയെന്ന പേരില്‍ യുവതിയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് ചക്കുകടവ് സ്വദേശിയായ സലീമി(56)നെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളിക്കുന്ന് സ്വദേശിനി ജംഷീലയ്ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന് സമീപത്തായുള്ള ഒുടുമ്പ്ര ബസ് സ്റ്റോപ്പിന് സമീപം നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്ത് എത്തിയ ഇയാള്‍ കുത്തി വീഴ്ത്തുകയായിരുന്നു. ജംഷീനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ജംഷീലയും സലീമും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ലഹരിക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ ആയതിനെ തുടര്‍ന്ന് യുവതി ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതാണ് ആക്രമണത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ സലീമിനെ റിമാന്റ് ചെയ്തു.

അതിനിടെ വടകര അഴിയൂരില്‍ മദ്യപാനം എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അഴിയൂര്‍ സ്വദേശി കൈലാസ് നിവാസില്‍ ആര്‍കെ ഷിജു(39)വിനാണ് പരിക്കേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരേ ചോമ്പാല പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഷിജു വീട്ടിലേക്ക് പോകുന്ന വഴിയിലാണ് സംഭവം നടന്നത്. പുഴക്കല്‍ നടേമ്മല്‍ റോഡില്‍ വച്ച് അഞ്ചംഗ സംഘം യുവാവിനെ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

പുഴക്കല്‍ നടേമ്മല്‍ പ്രജീഷ്, നടേമ്മല്‍ രതീഷ്, ശരത്തൂട്ടന്‍, കാക്കടവ് നിധിന്‍, ശരത്ത്‌ലാല്‍ എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ ഷിജുവിന്റെ വീട്ടിലേക്ക് മദ്യപിക്കാനായി എത്തിയപ്പോള്‍ തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കാല്‍മുട്ടിനും ചുണ്ടിനും പരിക്കേറ്റ യുവാവിനെ ആദ്യം വടകര ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button