Uncategorized

നടപടികള്‍ കര്‍ക്കശമാക്കി സൗദി; വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയാല്‍ അര ലക്ഷം റിയാല്‍ പിഴയും ആറ് മാസം തടവും

റിയാദ്: ഹജ്ജ് തീര്‍ഥാടനം സുഗമവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി വിസ നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. സന്ദര്‍ശക വിസകള്‍ ഉള്‍പ്പെടെയുള്ള എന്‍ട്രി വിസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത പ്രവാസികള്‍ക്ക് അര ലക്ഷം റിയാല്‍ വരെ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ച നിയമങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് വിസ ഒഴികെ ഏതൊരു വിസ കൈവശമുള്ളവര്‍ക്കും ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ അര്‍ഹത ഇല്ലെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഹജ്ജ് പെര്‍മിറ്റ് എന്ന് രേഖപ്പെടുത്തിയ വിസ കൈവശമുള്ളവര്‍ക്ക് മാത്രമാണ് തീര്‍ഥാടനത്തിന് അര്‍ഹതയുള്ളത്. ഇതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ അക്കാര്യം അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ഏകീകൃത നമ്പറായ 911 ലും മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പറിലും വിളിച്ച് ഹജ്ജ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവരെ കുറിച്ച് വിവരം അറിയിക്കാം.

വിസ കാലാവധി കഴിഞ്ഞും രാജ്യത്തിന് പുറത്തുപോവാത്ത വിദേശികള്‍ക്കു മാത്രമല്ല, അക്കാര്യം അധികൃതരെ അറിയിക്കാത്ത വിസ കമ്പനികളും സ്ഥാപനങ്ങളും ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ത്ഥാടകരെ കുറിച്ചുള്ള വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു.

ഏപ്രില്‍ 29 മുതല്‍ ഹജ്ജ് വിസ കൈവശമില്ലാത്ത ഒരാള്‍ക്കും മക്കയില്‍ പ്രവേശിക്കാനാവില്ലെന്ന് സൗദി അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ, സാധുവായ പെര്‍മിറ്റ് ഇല്ലാത്ത പ്രവാസികള്‍ക്ക് ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. മക്കയില്‍ ഔദ്യോഗികമായി താമസം അഥവാ റെസിഡന്‍സി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യക്തികള്‍, സാധുവായ ഹജ്ജ് പെര്‍മിറ്റ് കൈവശമുള്ളവര്‍, പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ള ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ഏപ്രില്‍ 29 മുതല്‍ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. അബ്ഷര്‍ ഇന്‍ഡിവിഡ്വല്‍ പ്ലാറ്റ്‌ഫോം വഴിയോ മുഖീം പോര്‍ട്ടല്‍ വഴിയോ ഓണ്‍ലൈനായി ഇതുമായി ബന്ധപ്പെട്ട പെര്‍മിറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ ഉംറയ്ക്കും സന്ദര്‍ശനത്തിനും മറ്റുമായി രാജ്യത്തെത്തിയ വിദേശ തീര്‍ഥാടകര്‍ക്ക് രാജ്യം വിടാനുള്ള അവസാന തീയതി 2025 ഏപ്രില്‍ 29 ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. മക്കയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍, 2025 ഏപ്രില്‍ 23 ബുധനാഴ്ച മുതല്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റുകള്‍ നേടേണ്ടതുണ്ട്.

സൗദി പൗരന്മാര്‍, ജിസിസി പൗരന്മാര്‍, സൗദി അറേബ്യയിലെ പ്രവാസികള്‍, മറ്റ് വിസ ഉടമകള്‍ എന്നിവര്‍ക്ക് നുസുക് പ്ലാറ്റ്‌ഫോം വഴി ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്നത് ഏപ്രില്‍ 29 ചൊവ്വാഴ്ച മുതല്‍ നിര്‍ത്തിവയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു. 2025 ജൂണ്‍ 10 തിങ്കളാഴ്ച വരെ ഈ വിലക്ക് തുടരും. മക്കയിലേക്ക് പ്രവേശിക്കുന്നതിനും നഗരത്തിനുള്ളില്‍ തുടരുന്നതിനുമുള്ള അനുമതി ഏപ്രില്‍ 29 മുതല്‍ ഔദ്യോഗിക ഹജ്ജ് വിസയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നതിനാല്‍ വ്യക്തികളും സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button