കുതിച്ചു തുടങ്ങി അതിവേഗം, ആറുവരിപ്പാതയിലൂടെ പറക്കാൻ കേരളം; 39 കിലോമീറ്ററിൽ 2 മേൽപ്പാലങ്ങളും 4 വലിയ പാലങ്ങളും

കാസർകോട്: ദേശീയപാത 66 ആറുവരിപ്പാതയിലൂടെ കാസർകോട് ജില്ലയിൽ അതിവേഗ യാത്രയ്ക്കൊരുങ്ങി കേരളം. സംസ്ഥാനത്തെ ആറുവരിപ്പാതയുടെ ആദ്യ റീച്ച് ഗതാഗതത്തിന് സജ്ജമായി. മെയ് അവസാനത്തോടെ ഒന്നാം റീച്ച് ഉദ്ഘാടനം നടത്തി ഗതാഗതത്തിനു തുറന്നുകൊടുക്കും. വടക്കേ അറ്റത്തെ ആദ്യ റീച്ച് പൂർണ സജ്ജമായതായി പൊതുമരമാത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66 ആദ്യ റീച്ചിന് 39 കിലോമീറ്റർ ദൈർഘ്യമാണുള്ളത്.
1780.485 കോടി ചെലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ദേശീയപാത 66 ഒന്നാം റീച്ച് നിർമാണം ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തീകരിച്ചത്. 39 കിലോമീറ്റർ റീച്ചിൽ രണ്ട് മേൽപ്പാലങ്ങളും നാല് മേജർ പാലങ്ങളും നാല് മൈനർ ബ്രിഡ്ജുകളും 21 അണ്ടർ പാസുകളും 10 ഫൂട്ട് ഓവർ ബ്രിഡ്ഡുകളും 2 ഓവർ പാസുകളും നിർമാണം പൂർത്തിയാക്കി ഗതാഗത യോഗ്യമായിട്ടിട്ടുണ്ട്.
കാസർകോട് നഗരത്തിലെ ഒറ്റത്തൂൺ ഫ്ലൈഓവർ ദക്ഷിണേന്ത്യയിൽ തന്നെ 27 മീറ്റർ വീതിയിൽ ബോക്സ് ഗർഡർ മാതൃകയിൽ നിർമിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ ഫ്ലൈ ഓവറാണ്. ഇന്നലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചിരുന്നു. ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഓരോ രണ്ടാഴ്‌ച കൂടുമ്പോൾ റീച്ച് അവലോകനവും സ്ഥലസന്ദർശനവും കൃത്യമായി നടത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. തടസ്സങ്ങൾ അപ്പപ്പോൾ നീക്കിയായിരുന്നു പ്രവർത്തനം.
10 വർഷംമുമ്പ് യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച പദ്ധതിയാണിതെന്നാണ് മന്ത്രി റിയാസ് നിർമാണം പൂർത്തിയായ ആറുവരിപ്പാത സന്ദർശിച്ച ശേഷം പറഞ്ഞത്. അന്ന് ഹൈവേ അതോറിറ്റി ഓഫീസ് പൂട്ടി സ്ഥലം വിട്ടു. അവരെ തിരിച്ചുവിളിച്ച്, ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ ദേശീയപാത വികസനത്തിന് പണം നൽകി. 5800 കോടി രൂപയാണ് സംസ്ഥാനം നൽകിയത്. ഈ തുക കടമെടുപ്പ് പരിധിയിൽ പെടാത്തിനാൽ, സംസ്ഥാനത്തിന് ഫലത്തിൽ 12,000 കോടിയുടെ ചിലവും വന്നു.
സംസ്ഥാനത്ത് റോഡ് നിർമാണം പൂർത്തിയായ റീച്ചുകൾ അതാത് സമയത്ത് ഗതാഗതത്തിന് തുറുന്നുകൊടുക്കുന്നുണ്ട്. ദേശീയപാത എവിടെയൊക്കെ പൂർണമാകുന്നു അപ്പോൾതന്നെ ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നതാണ് നിലപാടെന്നും മന്ത്രി പറഞ്ഞു. കോട്ടിക്കുളം മേൽപ്പാലം സംബന്ധിച്ച് നിലവിലെ പ്രശ്‌നം ഉടൻ പരിഹരിക്കും. എസ്‌റ്റിമേറ്റ് തുകയിൽ ധനകാര്യ വകുപ്പുമായി ചർച്ച ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു.




