മദ്യവിതരണ സംവിധാനം ആയ ടാസ്മാക്കിലെ ഇഡി റെയ്ഡ് നിയമവിരുമല്ലെന്ന് ഹൈക്കോടതി, തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി

ചെന്നൈ: ടാസ്മാക് കേസിൽ തമിഴ് നാട് സർക്കാരിന് തിരിച്ചടി. ED റെയ്ഡിനെതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. റെയ്ഡ് നിയമവിരുദ്ധം എന്ന് പ്രഖ്യാപിക്കാനാകില്ല അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടു പോകാം. കള്ളപ്പണ ഇടപാടുകൾ രാജ്യത്തിനെതിരായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ജീവനക്കാർക്കുണ്ടായ അസൗകര്യങ്ങളേക്കാൾ രാജ്യതാത്പര്യമാണ് പ്രധാനം. റെയ്ഡ് രാഷ്ട്രീയപ്രേരിതം ആണോയെന്ന് കോടതിക്ക് പറയാനാകില്ല. ബെഞ്ചിന് മുന്നിൽ എത്തുന്ന വസ്തുതകൾ മാത്രമേ കണക്കെടുക്കാനാകൂ എന്നും കോടതി പറഞ്ഞു.
ടാസ്മാക്കിന്റെ ഓഫീസുകളിൽ, കഴിഞ്ഞ മാസം ED നടത്തിയ റെയ്ഡിനേതിരായ ഹർജികളിലാണ് മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. റെയ്ഡ് നിയമവിരുദ്ധം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട്, സംസ്ഥാന സർക്കാരും, ടാസ്മാക്കും ആണ് കോടതിയെ സമീപിച്ചത്. ആയിരം കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ED വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ ലക്ഷ്യം വച്ചുള്ളതാണ് ED നീക്കങ്ങൾ എന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ.




