Uncategorized

‘തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; മുൻ കര്‍ണാടക ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യ പല്ലവിയുടെ മൊഴി

ബെംഗളൂരു: കര്‍ണാടക മുൻ ഡിജിപി ഓം പ്രകാശിന്‍റെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി നൽകി. തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ഓം പ്രകാശ് മർദ്ദിച്ചപ്പോൾ സ്വയരക്ഷക്കായാണ് തിരികെ കത്തി എടുത്ത് വീശിയത്.

ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടയിൽ ഓം പ്രകാശ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തന്നെയും മകളെയും കൊല്ലുമെന്ന് പറഞ്ഞു. രക്ഷപ്പെടാൻ ഓം പ്രകാശിന്‍റെ ദേഹത്തേക്ക് മുളകു പൊടി വിതറി. വെളിച്ചെണ്ണ ഒഴിച്ചു. എന്നിട്ടും ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും കൊലപാതകം നടക്കുന്ന സമയത്ത് മകൾ വീട്ടിൽ ഉണ്ടായിരുന്നുവെന്നും പല്ലവി മൊഴി നൽകി.
കർണാടകയിലെ മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പല്ലവിയെയും മകൾ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊല നടത്തിയത് ഭാര്യ പല്ലവിയും മകളും ചേർന്നാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് കാരണം സ്വത്ത് തർക്കമാണെന്നും പൊലീസ് വിലയിരുത്തുന്നു. എന്നാൽ, പല്ലവിയുടെ മൊഴിയടക്കം പരിശോധിക്കുകയാണ് പൊലീസ്.

മകനും സഹോദരിക്കുമായിരുന്നു ഓം പ്രകാശ് സ്വത്ത്‌ എഴുതി വച്ചിരുന്നത്. ഇതിന്‍റെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടിൽ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് നിഗമനം. ശേഷം പല്ലവി സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചെന്നും പൊലീസിന് വിവരം ലഭിച്ചു. ‘ഞാനാ പിശാചിനെ കൊന്നു’ (‘I finished that monster’) എന്ന് പല്ലവി പറഞ്ഞെന്ന് സുഹൃത്തിന്‍റെ മൊഴി.
ബംഗളൂരുവിലെ സ്വന്തം വീടിനുള്ളിലാണ് കർണാടക മുൻ ഡിജിപിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓംപ്രകാശിന്‍റെ ദേഹത്ത് കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും മൃതദേഹം രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.68 കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ഓം പ്രകാശ്. 68 വയസ്സായിരുന്നു. 2015 മുതൽ 2017 വരെ കർണാടക പൊലീസ് മേധാവിയായിരുന്നു ഇദ്ദേഹം. ബംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പൊലീസ് മേധാവിയായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഓം പ്രകാശ് ഫയർ ഫോഴ്സ് മേധാവിയുടേതുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button