ഇത് മലപ്പുറം മോഡൽ; ബസും ജീവനക്കാരും നാട്ടുകാരുമൊന്നിച്ചു, കാരുണ്യ യാത്രയിൽ സമാഹരിച്ചത് 5,66,031 രൂപ

മലപ്പുറം: ഒരു ബസ്സും യാത്രക്കാരും നാട്ടുകാരും ജീവനക്കാരും ഒന്നിച്ച് കൈകോർത്തതോടെ ആശ്വാസമായത് വൃക്ക രോഗികൾക്ക്. വൃക്ക രോഗികൾക്ക് ചികിത്സക്ക് തുക കണ്ടെത്താൻ ‘ഇൻഷാസ്’ ബസ് കാരുണ്യയാത്രയിലൂടെ സമാഹരിച്ചത് 5,66,031 രൂപ. തുക പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്‍ററിന് കൈമാറി. പ്രവാസിയായ എടത്തനാട്ടുകര പാറക്കോടൻ ഫിറോസ്ഖാൻ ആണ് ബസ് ഉടമ. ഇക്കഴിഞ്ഞ റംസാൻ 27നാണ് വൃക്ക രോഗികള്‍ക്ക് വേണ്ടി ഇൻഷാസ് ബസും ജീവനക്കാരും മുന്നിട്ടിറങ്ങിയത്.
ബസ് ഓടിയ വകയില്‍ ലഭിച്ചതും യാത്രക്കാരുടെ സംഭാവനയും ജീവക്കാരുടെ ഓഹരിയും ജീപേ വഴി ലഭിച്ച തുകയുമടക്കം ചുരുങ്ങിയ സമയത്തിനകം വലിയൊരു തുകയാണ് കണ്ടെത്താനായത്. സമാഹരിച്ച തുക മേലാറ്റൂർ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹാഫിസ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്‍റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജിക്ക് കൈമാറി. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുജീബ് പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ മുഖ്യാതിഥിയായിരുന്നു. ചെറിയാപ്പു എരൂത്ത് ആമുഖ പ്രഭാഷണം നടത്തി. ഹസൻ ദാരിമി കുട്ടശേരി പദ്ധതി വിശദീകരിച്ചു.




