Uncategorized

വനാതിർത്തികളിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്നു, മന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നതെന്ന് വിഡിസതീശന്‍

തിരുവനന്തപുരം: രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. നടുക്കുന്ന വാർത്തകളാണ് മലയോര മേഖലയിൽ നിന്ന് ദിവസവും പുറത്ത് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. വനാതിർത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സർക്കാർ നിസംഗരായി നിൽക്കുകയാണ്. ആനകൾ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളിൽ പ്രത്യേക സംഘത്തിൻ്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവി ദയവായി വനം മന്ത്രി ഇനിയും പറയരുത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളിൽ ആദിവാസികൾ താമസിക്കുന്നുണ്ട്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാത്ത സർക്കാരും വനം വകുപ്പുമാണ് ഇതിൽ ഒന്നാം പ്രതി.

ഈ വർഷം ഇതുവരെ 18 ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത്. ഫെബ്രുവരി മാസത്തിൽ ഒരാഴ്ചയിൽ അഞ്ച് പേർ കൊല്ലപ്പെട്ടപ്പോൾ അടിയന്തര നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി ഉറപ്പ് നൽകിയതാണ്. എന്നാൽ ചെറുവിരൽ അനക്കിയില്ല. മലയോര മേഖല ഒന്നാകെ ഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ സർക്കാരിൻ്റെ നിസംഗത അംഗീകരിക്കാനാകില്ല. റിപ്പോർട്ട് തേടുകയെന്നത് മാത്രമല്ല വനം മന്ത്രിയുടെ ജോലി. അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ വനം മന്ത്രി എന്തിനാണ് സ്ഥാനത്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button