Uncategorized

‘മുഖ്യമന്ത്രി ക്ഷുഭിതനായിട്ട് കാര്യമില്ല’, മകൾക്കെതിരായ എസ്എഫ്ഐഒ കേസ് ഗൗരവത്തോടെ നേരിടണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മകൾക്കെതിരായ എസ്എഫ്ഐഒ കേസിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന മൊഴി പ്രകാരമാണ് കേസ്. അത് രാഷ്ട്രീയ പ്രേരിതമല്ല. കേസിനെ ഗൗരവത്തോടെ നേരിടണം. പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മുഖ്യമന്ത്രി ക്ഷുഭിതനാവേണ്ടതില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ആശ സമരത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. 60 ദിവസമായി നടക്കുന്ന സമരമാണത്. അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കിട്ടിയ എല്ലാ വിവരങ്ങളും തെറ്റാണ്. കേന്ദ്ര സർക്കാർ ഇതുവരെ ഇൻസെന്റീവ് വർദ്ധിപ്പിച്ചിട്ടില്ലെന്ന് പറ‌‌ഞ്ഞത് തെറ്റാണ്. 2019ൽ വർദ്ധിപ്പിച്ചതാണ്. എന്നാൽ അത് അപര്യാപ്തമാണ്. കേരള സർക്കാറും കേന്ദ്ര സർക്കാറും ഇതിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് തങ്ങളുടെ അഭിപ്രായം. ചർച്ചയ്ക്ക് വിട്ട മന്ത്രിമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു ശതമാനം ആശ വർക്കർമാർ മാത്രമാണ് സമരം ചെയ്യുന്നതെന്ന അഭിപ്രായം അബദ്ധധാരണയാണെന്നും സതീശൻ പറഞ്ഞു.

കോൺഗ്രസിന്റെ കേരളത്തിലെ പുനഃസംഘടന സംബന്ധിച്ച് ഇപ്പോൾ ഒരു ചർച്ചയുമില്ലെന്നും യഥാസമയത്ത് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പറഞ്ഞ സതീശൻ സംസ്ഥാന നേതൃമാത്രം സംബന്ധിച്ച് ഇപ്പോൾ ചർച്ചകളില്ലെന്നും കൂട്ടിച്ചേർത്തു. നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന് യുഡിഫ് സുസജ്ജമാണെന്നും വി.ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം തങ്ങൾക്ക് നഷ്ടമായ സീറ്റാണ് നിലമ്പൂരിലേത്. പ്രതികൂല ഘടകങ്ങൾ ഇപ്പോൾ മാറിയിട്ടുണ്ട്. യുഡിഎഫിന്റെ സ്ഥാനാർത്ഥി ആരായാലും പിന്തുണയ്ക്കുമെന്ന് പി.വി അൻവർ അറിയിച്ചിട്ടുണ്ടെന്നും അൻവറുമായി സംസാരിക്കുന്നുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button