പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗൾഫിലേക്ക് മുങ്ങി; ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ പ്രതി പിടിയിൽ

കൊച്ചി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ സ്വദേശി പുത്തൻപുരയിൽ വീട്ടിൽ സുഹൈലിനെയാണ് ഇന്‍റർപോളിന്‍റെ സഹായത്തോടെ പിടികൂടിയത്. പ്രതിയെ മൂവാറ്റുപുഴ സ്റ്റേഷനിൽ ഹാജരാക്കി.
2022ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം അബുദബിയിലേക്ക് നാടുവിടുകയായിരുന്നു സുഹൈൽ. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. ഒന്നര വർഷത്തിന് ശേഷം ഇന്‍റർപോളിന്‍റെ സഹായത്തോടെയാണ് പ്രതിയെ നാട്ടിലെത്തിച്ചത്. 2023 ൽ പൊലീസ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മൂവാറ്റുപുഴ പോക്സോ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരെ ഓപ്പൺ എൻഡഡ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇൻറർപോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി പിടികൂടുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്തിലാണ് നടപടികൾ നടന്നത്.