Uncategorized

കോട്ടക്കലിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് താക്കോൽ ഊരി കാർ യാത്രക്കാർ, ഡ്രൈവർ മദ്യപിച്ചെന്ന് ആരോപണം

മലപ്പുറം: ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരി കാർ യാത്രക്കാർ. കഴിഞ്ഞ ദിവസം രാത്രി കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിലാണ് സംഭവം. പൊൻകുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസാണ് മൂന്നംഗ സംഘം തടഞ്ഞത്. ഇവരുടെ കാറിൽ ബസ് തട്ടിയെന്നായിരുന്നു ആക്ഷേപം. താക്കോൽ തിരികെ നൽകണമെന്നും യാത്ര മുടക്കരുതെന്നുമാവശ്യപ്പെട്ട് ബസ് യാത്രക്കാരും രംഗത്തെത്തി. തുടർന്ന് താക്കോൽ തിരികെ നൽകിയെങ്കിലും ബസ് തടഞ്ഞിട്ടു.

വിവരമറിഞ്ഞ് കോട്ടക്കൽ പൊലീസ് എത്തി ഡ്രൈവറെയും പരാതിക്കാരെയും വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞില്ല. ഇതോടെ യുവാക്കള്‍ കുടുങ്ങി. ഇരട്ട സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയ്ക്കൽ നിറപറമ്പ് സ്വദേശികളായ സിയാദ് (19), സിനാൻ (19), ഹുഹാദ് സെനിൻ (22) എന്നിവരെയാണ് ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഡ്രൈവറുടെ കണ്ണുകൾ ചുവന്നു കലങ്ങിയതിനാൽ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു യുവാക്കളുടെ വാദം. സ്ഥലത്തെത്തിയ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സമ്മതിക്കാതെ, ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞതോടെയാണ് കെഎസ്ആർടിസി ബസ് തടഞ്ഞതിനും ഡ്രൈവറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു മൂവരെയും അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് യുവാക്കൾ സദാചാര പൊലീസ് ചമഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button