ഉത്തരക്കടലാസ് കാണാതായത് സര്‍വകലാശാലയുടെ വീഴ്ചയെന്ന് വി.ഡി സതീശൻ; വിദ്യാര്‍ത്ഥികളെ ക്രൂശിക്കരുത്, നടപടി വേണം

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്ക്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള സര്‍വകലാശാലയില്‍ എം.ബി.എ ഉത്തരക്കലാസ് നഷ്ടമായി വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ഒരു സര്‍വകലാശാലകളിലും ചോദിക്കാനും പറയാനും ആരും ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
മൂല്യനിര്‍ണയത്തിന് അധ്യാപകന്റെ പക്കല്‍ കൊടുത്തയച്ച 2022-2024 ബാച്ചിലെ 71 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. കോഴ്‌സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനം നടത്താതെ സംഭവം മൂടി വയ്ക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. പത്ത് മാസം മുന്‍പ് നടത്തിയ പരീക്ഷ വീണ്ടും എഴുതണമെന്നാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികളോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് വിദ്യാര്‍ത്ഥികളെ ക്രൂശിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.