എമ്പുരാൻ സിനിമക്കെതിരെ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ല; സിനിമ, സിനിമയുടെ വഴിക്ക് പോകുമെന്ന് പി സുധീർ

തിരുവനന്തപുരം: എമ്പുരാൻ സിനിമക്കെതിരെ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. സിനിമ, സിനിമയുടെ വഴിക്ക് പോകും. സിനിമ ആസ്വാദകർ എന്ന നിലയിൽ പലരും അഭിപ്രായം പറയുമെന്നും പി സുധീർ മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റർ വിവാദം പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയാണ്. പിന്നിൽ പുറത്തുനിന്നുള്ള ആളുകളാണ്. അന്വേഷിച്ച് കണ്ടെത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീർ പറഞ്ഞു. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് സുധീർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, വിമർശനങ്ങളെ വകവെക്കാതെ സിനിമ വിജയം കുറിച്ച് മുന്നേറുകയാണ്. ഒരു മലയാള സിനിമ നേടിയ വലിയ ഓപ്പണിംഗ് കളക്ഷൻ എമ്പുരാൻ സ്വന്തം പേരിലാക്കിയെന്നു പൃഥ്വിരാജും ഫേസ്‍ബുക്കില്‍ കുറിച്ചു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കും കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ നെറ്റ് കളക്ഷനാണ് ചിത്രത്തിന്റേതായി സിനിമാ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എമ്പുരാൻ ഓപ്പണിംഗില്‍ ഇന്ത്യയില്‍ 22 കോടി നെറ്റായി നേടി എന്നാണ് സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങളുമുണ്ടായിരുന്നെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.