Uncategorized

സമരം 47ാം ദിവസത്തിൽ; ആശാ വർക്കർമാർക്ക് അധിക വേതനം നൽകുമെന്ന് പ്രഖ്യാപിച്ച് ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങൾ

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് അധിക വേതനം നൽകുമെന്ന് ഇതിനകം പ്രഖ്യാപിച്ചത് ഇരുപതിലേറെ തദ്ദേശ സ്ഥാപനങ്ങൾ ആണ്. പാലക്കാട് നഗരസഭ, മണ്ണാർക്കാട് നഗരസഭ, എലപ്പുള്ളി പഞ്ചായത്ത്, കരിമ്പുഴ പഞ്ചായത്ത്, മലപ്പുറം വളവന്നൂർ പഞ്ചായത്ത്, മഞ്ചേരി നഗരസഭ, വളാഞ്ചേരി നഗരസഭ, കണ്ണൂർ കോർപറേഷൻ, കാസർകോട് ബദിയടുക്ക പഞ്ചായത്ത്, ചെങ്കള പഞ്ചായത്ത്, പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്ത്, കോന്നി പഞ്ചായത്ത്, തോട്ടപ്പുഴശേരി പഞ്ചായത്ത്, എഴുമറ്റൂർ പഞ്ചായത്ത്, കോട്ടയം മുത്തോലി പഞ്ചായത്ത്, കോട്ടയം നഗരസഭ, വൈക്കം നഗരസഭ, എറണാകുളം മരട് പഞ്ചായത്ത്, പെരുമ്പാവൂർ നഗരസഭ, വാരപ്പെട്ടി പഞ്ചായത്ത് എന്നിവ പ്രതിമാസം 1000 മുതൽ 2000 രൂപ വരെ അധിക സഹായം പ്രഖ്യാപിച്ചു.

അതിനിടെ വേതനം വർദ്ധിപ്പിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന സമരം 47 ആം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്നു. സമരത്തോട് സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ യുഡിഎഫ് ഭരണത്തിലുള്ള ചില തദ്ദേശ സ്ഥാപനങ്ങൾ ആശമാർക്ക് അധിക വേതനം നൽകാൻ തനത് ഫണ്ടിൽ നിന്ന്‌ തുക മാറ്റി വച്ചിരിക്കുകയാണ്. എന്നാൽ സർക്കാർ അനുമതി നൽകിയാൽ മാത്രമാണ് പദ്ധതി നടപ്പാക്കാൻ ആകുക. ബജറ്റ് ചർച്ചയ്ക്ക് ശേഷം തദ്ദേശ സ്ഥാപനങ്ങൾ അനുമതി തേടി സർക്കാരിനെ സമീപിക്കും. സർക്കാർ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കാൻ ആകില്ല.

ആശ വര്‍ക്കര്‍മാരുടെ സമരത്തിൽ സര്‍ക്കാര്‍ നിലപാടിനെതിരെ സാഹിത്യ അക്കാദമി പ്രസിഡന്‍റും കവിയുമായ കെ സച്ചിദാനന്ദൻ രംഗത്തെത്തിയിരുന്നു. ആശമാരെ അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യരുതെന്നും ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും സമരത്തിന് പിന്തുണയുമായി സംഘടിപ്പിച്ച ജനസഭയിൽ അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button