ട്രൈപോഡെത്തിച്ചു, 60 അടി താഴ്ചയിലേക്ക് ഓക്സിജൻ സിലണ്ടറുമായിറങ്ങി; കിണറ്റിൽ വീണ എരുമയുടെ ജീവൻ രക്ഷിക്കാനായില്ല

തിരുവനന്തപുരം: ആൾമറയില്ലാത്ത കിണറ്റിൽ വീണ എരുമ ചത്തു. ഫയർഫോഴ്സെത്തി കരയ്ക്കെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിയൂർ തെറ്റിവിള വാറുവിള സ്വദേശി മണികണ്ഠന്‍റെ വീട്ടിലെ കൈവരിയില്ലാത്ത കിണറ്റിലാണ് എരുമ വീണത്. വിരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർ ഫോഴ്സ് എത്തിയെങ്കിലും ഉപയോഗ ശൂന്യമായ കിണറിന് ചുറ്റുമുള്ള മണ്ണിടിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ചാക്കയിൽ നിന്നും ട്രൈപോഡെത്തിച്ച് കിണറ്റിലിറങ്ങിയാണ് എരുമയെ കരയ്ക്കെത്തിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് എരുമ വീണതെങ്കിലും വൈകിട്ടാണ് കരക്കെടുക്കാനയത്. കിണറിന് 60 അടി താഴ്ചയും വായു ഇല്ലാത്തതും ഉപയോഗശൂന്യമായ നിലയിലുമായിരുന്നുവെന്ന് ഫയർഫോഴ്സ് സംഘം പറഞ്ഞു. ഓക്സിജൻ സിലണ്ടർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങിയാണ് എരുമയെ കരയ്ക്കെത്തിച്ചത്. കിണറ്റിൽ വെള്ളം ഉണ്ടായിരുന്നില്ല. വീഴ്ചയിൽ ഉണ്ടായ മുറിവുകളും വായു ലഭിക്കാത്തതുമാണ് മരണകാരണമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.