ചെന്താമരയുടെ കൊടും ക്രൂരതയിൽ അനാഥമായ സുധാകരന്‍റെ മക്കൾക്ക് കൈത്താങ്ങ്; ഒരു ലക്ഷം രൂപ നൽകി എച്ച്ആർഡിഎസ്

പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്‍റെ മക്കള്‍ക്ക് കൈത്താങ്ങ്. അച്ഛനും അമ്മയും കൊല്ലപ്പെട്ട അഖിലയ്ക്കും അതുല്യയ്ക്കും ഒരു ലക്ഷം രൂപ നൽകുമെന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യ അറിയിച്ചു. സഹായ വാഗ്ദാനം അറിയിച്ചതിന് പിന്നാലെ അതുല്യയ്ക്കും അഖിലയ്ക്കും എച്ച്ആര്‍ഡിഎസ് ഇന്ത്യ അധികൃതര്‍ ചെക്ക് കൈമാറി. ചെന്താമര എന്ന കൊടും കുറ്റവാളി ഇല്ലാതാക്കിയ സുധാകരന്‍റെയും സജിതയുടെയും മക്കളായ അതുല്യയും അഖിലയും ഇന്ന് അനാഥരാണ്.
വയോധികയായ മുത്തശ്ശി കൂലി പണിയെടുത്താണ് ജീവിതം മുന്നോട്ടു പോകുന്നത്. ഇവരുടെ കരളുരുക്കുന്ന ജീവിതം അറിഞ്ഞാണ് സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസ് സഹായവുമായി എത്തിയത്. അഖിലയ്ക്കും അതുല്യയ്ക്കും ഒരു ലക്ഷം രൂപ നൽകുമെന്നും ഇതിനുപുറമെ പഠനത്തിനും ചെലവിനുമായി പ്രതിമാസം പതിനായിരം രൂപ നൽകുമെന്നും എച്ച്ആര്‍ഡിഎസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ അന്വേഷണസംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പ്രതികരിച്ചത്. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ ആവശ്യപ്പെട്ടു. അച്ഛന്‍റെയും മുത്തശ്ശിയുടെയും മരണത്തോടെ തീർത്തും അനാഥരായി.ജോലി അടക്കമുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ചെന്താമര പുറത്തിറങ്ങിയാൽ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കൾ പറഞ്ഞു.