ഐഎസ്എസില്‍ സുനിത വില്യംസ് എന്തിന് ചീര നട്ടു? മാനസികാരോഗ്യവുമായും അതിന് ബന്ധമുണ്ട്!

കാലിഫോര്‍ണിയ: ലോകം മുഴുവൻ ഇപ്പോള്‍ ചർച്ച ചെയ്യുന്നത് ബഹിരാകാശ യാത്രയെ കുറിച്ചാണ്, ബഹിരാകാശ യാത്രികരെ കുറിച്ചാണ്. സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം ഭൂമിയിൽ കാല് തൊട്ടതും ആഘോഷമാക്കിയതും എല്ലാം നമ്മൾ കണ്ടതാണ്. പലരും പലവട്ടം ബഹിരാകാശ യാത്രികരുടെ ശാരീരിക ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പല കിംവദന്തികളും പടരുകയും ചെയ്തു. എന്നാൽ ബഹിരാകാശ യാത്രികരുടെ മാനസിക ആരോഗ്യത്തെ കുറച്ച് മിക്കവരും ചിന്തിച്ചിട്ടുണ്ടാവില്ല. നമ്മൾ കരുതുന്ന പോലെ അത്ര നിസാരമല്ല കാര്യങ്ങൾ.
ഒറ്റപ്പെടലും മറികടക്കലും
ബഹിരാകാശ യാത്രയിൽ ഗവേഷകർ നാടും വീടും, ഭൂമിയെയും തന്നെ വിട്ട് പോകുന്നതിനാൽ അവർക്കു നിശ്ചിത സമയത്തിൽ കൂടുതൽ തങ്ങേണ്ടിവന്നാൽ അത് മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കാറുണ്ട്. ബഹിരാകാശത്ത് സഞ്ചാരികള്‍ നേരിടുന്ന ദീർഘകാല ഒറ്റപ്പെടലും ഒരുതരം തടങ്കൽ രീതിയും അവരിൽ ഉത്കണ്ഠ, വിഷാദം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കാമെന്ന് നാസ തന്നെ പറയുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു ക്രൂ അംഗത്തിന്‍റെ ഉറക്കം, മനോവീര്യം, തീരുമാനമെടുക്കാൻ ഉള്ള അവരുടെ കഴിവ് എന്നിവയെ സാരമായി ബാധിച്ചേക്കാം.
ഈ ഒറ്റപ്പെടൽ ഒഴിവാക്കുന്നതിനായി നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്രൂ അംഗങ്ങൾക്ക് പിന്തുണയ്‌ക്കായി കുടുംബാംഗങ്ങളുമായും മെഡിക്കൽ പ്രൊഫഷണലുകളുമായും വെർച്വലായി സംസാരിക്കാൻ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ യാത്രികര്‍ ഇത്തരം മാനസിക പിരിമുറുക്കത്തിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നാസ കുറെ നിർദേശങ്ങൾ അവര്‍ക്കായി മുന്നോട്ടുവയ്ക്കുന്നുണ്ട്.
അതിൽ ഒന്നാമതായി ഡയറി എഴുതാൻ ബഹിരാകാശ ഗവേഷകരെ നിർബന്ധിക്കുന്നതാണ്. ഇത്തവണത്തെ ഐഎസ്എസ് ദൗത്യത്തിനിടെ സുനിതയും വിൽമോറും ചീര കൃഷി നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ആ കൃഷിയും മാനസിക ആരോഗ്യ സംരക്ഷണത്തിന്‍റെ ഭാഗം കൂടിയാണ്. ചീര കൃഷി പരീക്ഷണത്തിന് ലോ-ഗ്രാവിറ്റിയിലെ വളര്‍ച്ചയെ കുറിച്ച് പഠിക്കാനുള്ള ശാസ്ത്രീയ ലക്ഷ്യം കൂടിയുണ്ടുതാനും ബഹിരാകാശത്ത് പുതിയ പച്ചക്കറികൾ വളർത്തുന്നത് ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ നൽകുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.