Uncategorized

ആശുപത്രിയിൽ നിന്ന് അമിത നിരക്കിൽ മരുന്ന് വാങ്ങാൻ നിർബന്ധിക്കുന്നുവെന്ന് പരാതി; ചൂഷണം തടയാൻ നയം വേണമെന്ന് കോടതി

ദില്ലി: രോഗികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾ നയരൂപീകരണം നടത്തണമെന്ന്‌ സുപ്രീംകോടതി. കോടതി നിർബന്ധിത നിർദേശങ്ങൾ പുറപ്പെടുവിച്ചാൽ ഉചിതമാകില്ലെന്നും സംസ്ഥാനങ്ങൾ നയരൂപീകരണം നടത്തുന്നതാണ്‌ ഉത്തമമെന്നും ജസ്‌റ്റിസ്‌ സൂര്യകാന്ത്, എൻ കോടീശ്വർ സിങ്‌ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

രോഗികളെയും അവരുടെ സഹായികളെയും ചൂഷണത്തിൽ നിന്ന് സംരക്ഷിക്കണം. അന്യായമായ ചാർജുകൾ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഒപ്പം സ്വകാര്യ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിലേക്ക് പ്രവേശിക്കുന്നതിനെതിരെ യുക്തിരഹിതമായ നിയന്ത്രണങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു. സമഗ്രമായ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കാനാണ് കോടതി എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടത്.

അമിത നിരക്കിൽ ആശുപത്രിക്കുള്ളിലെ ഫാർമസികളിൽ നിന്ന് മാത്രമായി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാൻ രോഗികളെ നിർബന്ധിക്കുന്നതിൽ നിന്ന് ആശുപത്രികളെ തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കാൻസർ ചികിത്സയ്ക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ നിർബന്ധിച്ചെന്നും അമിത നിരക്ക് ഈടാക്കിയെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരമുള്ള ആരോഗ്യത്തിനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് ഹർജിക്കാർ വാദിച്ചു.

നിയന്ത്രണങ്ങൾ ഇല്ല എന്നത് സ്വകാര്യ ആശുപത്രികൾക്ക് അന്യായമായ നിരക്കുകൾ ചുമത്താൻ സഹായകരമാകുന്നുവെന്നും കോടതി ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ആരോഗ്യ പരിരക്ഷ എന്നത് ജീവിക്കാനുള്ള അവകാശത്തിൽ പെടുന്നതാണെന്ന് കോടതി സമ്മതിച്ചു. പക്ഷേ രാജ്യത്തെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, മതിയായ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങൾ പാടുപെടുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിനാണ് സർക്കാരുകൾ സ്വകാര്യ സ്ഥാപനങ്ങളെ ആശുപത്രികൾ തുടങ്ങാൻ പ്രോത്സാഹിപ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു. ആശുപത്രികളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, അത്തരം വിഷയങ്ങളിൽ നയപരമായ തീരുമാനം എടുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button