ആന കാടിറങ്ങിയാൽ ചിത്രം ഫോണിൽ എത്തും; വന്യമൃഗങ്ങളെ തടയാൻ നീലഗിരിയിൽ എഐ ക്യാമറകളുമായി തമിഴ്നാട്

സുൽത്താൻബത്തേരി: വേനൽ കടുത്തതോടെ ഉൾവനങ്ങളിൽ നിന്ന് തീറ്റ തേടി ആനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത് പതിവായതോടെ പ്രതിരോധ മാർഗങ്ങൾ ഒരുക്കി തമിഴ്നാട് വനംവകുപ്പ്. നൂതനമായ ആശയങ്ങളാണ് നടപ്പാക്കുന്നതിലേറെയും. കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ എഐ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. ആറുകോടി രൂപ ചിലവിൽ വനംവകുപ്പിന്റെ ഗൂഡല്ലൂർ ഡിവിഷൻ പരിധിയിൽ വരുന്ന 36 സ്പോട്ടുകളിൽ എഐ ഓട്ടോമാറ്റിക് ക്യാമറകൾ സ്ഥാപിക്കും. ഓവേലി പുളിയമ്പാറ, കോഴിപ്പാലം, ദേവൻ, അള്ളൂർ, മേലമ്പലം തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ക്യാമറകൾ സ്ഥാപിക്കുക. ഉൾ വനങ്ങൾ വിട്ട് ആനകൾ ജനവാസ പ്രദേശങ്ങളിലേക്ക് അടുക്കുന്നതിന് മുമ്പ് തന്നെ വനം വകുപ്പിനും ഗ്രാമീണർക്കും വിവരങ്ങൾ ലഭിക്കും. നാട്ടുകാർക്ക് ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ലഭിക്കാൻ വനംവകുപ്പ് ഡിപ്പാർട്ട്മെന്റിലേക്ക് തങ്ങളുടെ ഫോൺ നമ്പർ കൈമാറിയാൽ മതി.