ഔസേപ്പച്ചന്റെ കൈപിടിച്ച് ഗോപി സുന്ദറിന്റെ മകനും സംഗീത രംഗത്തേക്ക്

തൃശ്ശൂര്‍: പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ ഗായകനായി അരങ്ങേറുന്നു. കരുതൽ എന്ന മ്യൂസിക് വീഡിയോയിലെ ‘ചിറകു മുളച്ചു’ എന്ന ഗാനം പാടിയാണ് മാധവ് സുന്ദർ സംഗീത രംഗത്തേക്ക് എത്തുന്നത്. റഫീഖ് അഹമ്മദാണ് വരികൾ എഴുതിയിരിക്കുന്നത്.30 വർഷങ്ങൾക്കു മുമ്പ് ഔസേപ്പച്ചൻ തന്നെയാണ് ഗോപി സുന്ദറിനെയും സിനിമ സംഗീത രംഗത്ത് കൊണ്ട് വന്നത് .ഗോപി സുന്ദർ ആദ്യമായി പാടിയതും ഔസേപ്പച്ചന് വേണ്ടി ആയിരുന്നു.
കൗമാര പ്രണയത്തിലെ ചതിക്കുഴികൾ മനസ്സിലാക്കുന്നതിനും, അങ്ങനെ എന്തെങ്കിലും കുരുക്കിൽ പെട്ടാൽ സൗഹൃദ ക്ലബ്ബ് നേതൃത്വം നൽകുന്ന വി-ഹെല്‍പ്പിനെ ആശ്രയിച്ച് എങ്ങനെ ഒരു സാധാരണ സ്കൂൾ ജീവിതം നയിക്കാം എന്നതിനെ ആസ്പദമാക്കി എംഎഎസ്എം എച്ച്എസ്എസിലെ സൗഹൃദ കോഡിനേറ്റർ ജോഫി, സുഹൃത്ത് മിൽട്ടൺ, ചാവക്കാട് വിദ്യാഭ്യാസ ജില്ലാ സൗഹൃദ ക്ലബ് എന്നിവർ ചേർന്ന് നിർമ്മിച്ച വീഡിയോ സോങ് പ്രകാശനം മാർച്ച് 16 നു തൃശൂർ കാസിനോ ഹോട്ടലിൽ വച്ച് നടന്നു.
ജോഫി പുലിക്കോട്ടിൽ സ്വാഗതം ആശംസിച്ച ചടങ്ങ് സിജിആന്‍റ്എസി ജില്ലാ കോർഡിനേറ്റർ ശ്രീ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ അക്കാദമിക് കോർഡിനേറ്റർ വിഎം കരീം അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ശ്രീ റഫീക് അഹമ്മദ്, സംഗീത സംവിധായകൻ ശ്രീ ഔസേപ്പച്ചൻ, സംവിധായകൻ ശ്രീ ഫേവർ ഫ്രാൻസിസ്. ഗായകൻ ശ്രീ മാധവ് സുന്ദർ, കോ-പ്രൊഡ്യൂസർ മിൽട്ടൺ ഫ്രാൻസിസ് ഇമ്മട്ടി, സജീവ് കരുമാലിക്കൽ , അഭിനേതാക്കളായ നന്ദകിഷോർ, അമൽ സൈമൺ, ജിതമോൾ പുല്ലേലി, ഡോ. ബിജു, ജിനി പി പി , ശ്രീ ഹീരാലാൽ, ശ്രീമതി മിനി ജോസ്, ജിജോ സി സി , ഡോ.ജെനി , ശ്രീമതി കുസുമം ആന്റണി എന്നിവർ സംസാരിച്ചു. ആൽബത്തിന്റെ ആദ്യ പ്രദർശനവും വേദിയിൽ നടന്നു.