തെറ്റുപറ്റിയെന്ന് തുറന്നു സമ്മതിച്ചെങ്കിലും പദ്മകുമാറിനെതിരെ പാർട്ടി നടപടിയുണ്ടാകും; തീരുമാനം വെള്ളിയാഴ്ച

പത്തനംതിട്ട: സംസ്ഥാന സമ്മേളനത്തിന് പിന്നാലെ വിവാദ കൊടുങ്കാറ്റ് ഉയർത്തിയ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പദ്മകുമാറിനെതിരായ നടപടി വെള്ളിയാഴ്ച തീരുമാനിക്കും. പരസ്യപ്രതികരണവും അച്ചടക്ക ലംഘനവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. നടപടിയിലെ തീരുമാനം അന്നുതന്നെ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ അറിയിക്കും.
വിവാദത്തിനിടെ ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ പദ്മകുമാർ വിഷയം ചർച്ചയായില്ല. തെറ്റുപറ്റിയെന്ന് പത്മകുമാർ തുറന്നു സമ്മതിച്ചെങ്കിലും പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിൽ നടപടി വരും. മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പദ്മകുമാർ ഫേസ്ബുക്കിലൂടെ പ്രതിഷേധം ഉയർത്തിയതും പരസ്യമായി വെല്ലുവിളിച്ചതും. നടപടിയെടുക്കാൻ പാർട്ടിയെ വെല്ലുവിളിച്ചെങ്കിലും പിന്നീട് നിലപാടുകൾ തിരുത്തി പാർട്ടിക്ക് കീഴ്‌പ്പെടുകയായിരുന്നു. ജില്ലാ സെക്രട്ടറി ഉൾപ്പെടെ നടത്തിയ അനുനയനീക്കത്തിനൊടുവിലാണ് പദ്മകുമാർ പാർട്ടിക്ക് വിധേയനായി തെറ്റ് പറ്റിയെന്ന് ഏറ്റുപറഞ്ഞത്.