നിരവധി ലഹരിക്കേസിലെ പ്രതി, റൗഡി ലിസ്റ്റിലും, ‘ഫാത്തിമ’യെ നാടുകടത്തി പൊലീസ്

തലശ്ശേരി: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. കണ്ണൂർ തലശ്ശേരി സ്വദേശി ഫാത്തിമ ഹബീബ(27)യെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. നിരവധി ലഹരികേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് ഫാത്തിമ. കണ്ണൂർ ജില്ലാ പൊലീസ് കമ്മീണറുടെ കാപ്പാ പട്ടിക പ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടറാണ് ഫാത്തിമയ്ക്ക് ഒരു വർഷത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
മറ്റൊരു സംഭവത്തിൽ കണ്ണൂരിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിലെ ലോഡ്ജിൽ ലഹരി വില്പനക്കിടെ കണ്ണൂർ ടൗൺ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും നാല് ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടിയിട്ടുണ്ട്.