രന്യയുടെ ഭർത്താവും അന്വേഷണ പരിധിയിൽ, 1 കിലോ സ്വർണം കടത്തുന്നതിന് നടി വാങ്ങിയത് ഒരു ലക്ഷം രൂപയെന്ന് റിപ്പോർട്ട്

ബെംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ രന്യയുടെ ഭർത്താവും പ്രമുഖ ആർക്കിടെക്റ്റുമായ ജതിൻ ഹുക്കേരിയും അന്വേഷണ പരിധിയിൽ. രന്യയുടെ പല യാത്രകളിലും ജതിനും കൂടെ ഉണ്ടായിരുന്നു. നാല് മാസം മുൻപായിരുന്നു ഇവർ വിവാഹിതരായത്. മാർച്ച് 3 ന് രന്യ അറസ്റ്റിലാകുമ്പോഴും ജതിൻ കൂടെ ഉണ്ടായിരുന്നു. ജതിനെ വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഡിആർഐ. ഹോട്ടൽ മേഖലയിലെ നിർമ്മാണ രംഗത്തെ മികവാണ് ജതിൻ ഹുക്കേരിക്കുള്ളത്. ലണ്ടനിലും ബെംഗളൂരുവിലുമായി നിരവധി സംരംഭങ്ങളാണ് ജതിൻ ഹുക്കേരിയുടെ ചുമതലയിലുള്ളത്. നാല് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. ബെംഗളൂരുവിലെ നിരവധി കൺസെപ്റ്റ് ബാറുകൾ ഉൾപ്പെടെയുള്ളവയുടെ ആർക്കിടെക്റ്റ് കൂടിയാണ് ജതിൻ. രന്യയുടെ രണ്ടാനച്ഛനും ഹൗസിങ് ഡിജിപിയുമായ കെ രാമചന്ദ്രറാവുവിന്റെ സ്വാധീനം റാന്യ ഉപയോഗിച്ചോ എന്നതും അന്വേഷണ സംഘം പരിശോധിക്കും.
ഒരു കിലോ സ്വർണത്തിന് ഒരു ലക്ഷം രൂപ വീതമാണു രന്യക്ക് കമ്മീഷൻ ലഭിച്ചിരുന്നതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. മാർച്ച് 3ന് രാത്രി ദുബായിൽ നിന്നെത്തിയ രന്യ ബെൽറ്റിലും ജാക്കറ്റിലുമായി 14.2 കിലോ സ്വർണമാണ് ഒളിപ്പിച്ചിരുന്നത്. ബെംഗളൂരു അന്തർദേശീയ വിമാനത്താവളത്തിലേക്ക് എമിറൈറ്റ്സ് വിമാനത്തിൽ എത്തുന്ന യുവനടി രന്യ റാവുവിന് സുരക്ഷാ പരിശോധന ഒഴിവാക്കാനായി പൊലീസ് ഉദ്യോഗസ്ഥൻ അകമ്പടി വന്നിരുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ധരിച്ചിരുന്ന ജാക്കറ്റിലും ബെൽറ്റിലുമായി 1850 പവൻ സ്വർണമാണ് യുവ നടിയിൽ നിന്ന് ഡിആർഐ കണ്ടെത്തിയത്.