തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, 2 യാത്രക്കാരിൽ നിന്നായി പിടികൂടിയത് 183 പവൻ

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാവിലെ റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് നാല് സ്വർണ ക്യാപ്സ്യൂളുകളാണ് പിടിച്ചെടുത്തത്.
ശരീരത്തിലൊളിപ്പിച്ച നിലയിൽ കണ്ടെത്തിയ 1063.37 ഗ്രാം തൂക്കമുള്ള സ്വർണമാണ് ക്യാപ്സ്യൂളിനുള്ളിൽ കടത്തിയത്. 133 പവനോളം സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. വിപണിയിൽ 86.20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇത്. ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 407.13 ഗ്രാം തൂക്കമുളളതും 35.62 ലക്ഷം രൂപ വില വരുന്നതും നാല് സ്വര്‍ണ്ണ ബാറുകളും പിടിച്ചെടുത്തു.
ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റ്സിൽ രഹസ്യമായി നിര്‍മ്മിച്ച അറയിലായിരുന്നു 50 പവനിലേറെ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.