രാവിലെ 4മുതൽ 7വരെ ചായക്കട, പിന്നെ കൂലിപ്പണി, കണ്ണന്റെ മരണത്തിൽ കുടുംബം അനാഥം; 7 അപകടങ്ങൾ, പൊലിഞ്ഞത് 4 ജീവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ പരമ്പര തന്നെ സംഭവിച്ച ദിവസമായിരുന്നു ഇന്ന്. 4 ജീവനുകളാണ് പല അപകടങ്ങളിലായി ഇന്ന് നിരത്തിൽ പൊലിഞ്ഞത്. പാലക്കാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഗൃഹനാഥൻ മരിച്ചു. ആലത്തൂർ കിഴക്കേത്തറ കണ്ണനാണ് മരിച്ചത്. കാർ നേരെ വന്ന് ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. രാവിലെ ഏഴരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. ഗുരുവായൂരിൽ നിന്നും പാലക്കാടേക്ക് പോകുന്ന കാറാണ് അപകടത്തിൽപെട്ടത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് കണ്ണന്റേത്. ഭാര്യ കാൻസർ രോഗിയാണ്. രാവിലെ 4 മുതൽ 7 മണിവരെ ചായക്കട നടത്തും. പിന്നീട് കൂലിപ്പണിക്ക് പോയാണ് കണ്ണൻ കുടുംബ പുലർത്തിയിരുന്നത്. ഒരു കുടുംബത്തിന്റെ ഏക അത്താണിയാണ് അപകടത്തിലൂടെ ഇല്ലാതായത്.
എറണാകുളം ദേശീയ പാതയിൽ ആലുവ പറവൂർ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആലങ്ങാട് സ്വദേശി റാഷിദ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റാഷിദ് സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിച്ചായിരുന്നു അപകടം. സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ റാഷിദിന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങി.




