റാഗിങ് കേസുകൾ; സുപ്രധാന തീരുമാനവുമായി ഹൈക്കോടതി; യുജിസിയെ കക്ഷി ചേർക്കും, സംസ്ഥാനം സത്യവാങ്മൂലം നൽകണം

കൊച്ചി:സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് നിര്‍ണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്നും സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു.
ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നൽാനും കോടതി നിര്‍ദേശിച്ചു. ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവർത്തനങ്ങൾ രേഖാമൂലം ഉറപ്പ് വരുത്തണം. ജില്ല- സംസ്ഥാന കമ്മിറ്റികൾ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കിൽ എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങള്‍ പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ജില്ല-സംസ്ഥാന തല കമ്മിറ്റികളാണ് റാഗിങ് നിരോധന നിയമപ്രകാരം ചട്ടങ്ങൾ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. യുജിസിയെ കക്ഷി ചേര്‍ക്കാനും ഹൈക്കോടതി നിര്‍ദേശം നൽകി. കോടതിയിൽ ഹാജരാകാൻ കക്ഷികള്‍ക്ക് നോട്ടീസ് നൽകി. ഇന്നലെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റാഗിങ് കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ നിര്‍ദേശിച്ചത്.
സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. രമേശ് ചെന്നിത്തലയും സിദ്ധാർത്ഥന്‍റെ അമ്മയും കേസിൽ കക്ഷി ചേരാൻ നടപടികൾ തുടങ്ങി. റാഗിങ് നിയമങ്ങളിൽ മാറ്റം വരുത്തണോയെന്നതിൽ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി.