ട്രെയിൻ ഓടിക്കൊണ്ടിരിക്കെ S4, S5 കോച്ചുകൾ വേർപെട്ടു; പരിഭ്രാന്തരായി യാത്രക്കാർ, കപ്ലിങ് തകരാറെന്ന് അധികൃതർ

ലക്നൗ: ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലുള്ള കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ രണ്ട് ഭാഗങ്ങായി വേർപെട്ടു. ഉത്തർപ്രദേശിലെ ചന്ദൗലിയിലായിരുന്നു സംഭവം. ഒഡിഷയിലേക്ക് പോവുകയായിരുന്ന നന്ദൻ കാനൻ എക്സപ്രസിലാണ് അപകടം സംഭവിച്ചത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. ട്രെയിനുകളിലെ കോച്ചുകളോ വാഗണുകളോ പരസ്പരം ബന്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ചെയിനും ഹൂക്കും ഉൾപ്പെട്ട സംവിധാനമാണ് കപ്ലിങ്. ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) സ്റ്റേഷന് സമീപത്ത് എത്തിയപ്പോൾ കപ്ലിങ് ഇളകി. തുടർന്ന് എസ്4, എസ്5 കോച്ചുകൾക്കിടയിൽ വെച്ച് ട്രെയിൻ രണ്ടായി വേർപ്പെട്ടു. പുരിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകിയാണ് ഓടിക്കൊണ്ടിരുന്നത്.
വേർപ്പെട്ട കോച്ചുകളിൽ നിന്ന് യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റിയ ശേഷം ഇവ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് നാല് മണിക്കൂറിലധികം എടുത്താണ് തകരാർ പരിഹരിച്ചത്. വലിയ എന്തോ അപകടമാണ് സംഭവിച്ചതെന്ന് കരുതി തങ്ങൾ പേടിച്ചുപോയെങ്കിലും ആർക്കും അപകടമൊന്നും സംഭവിച്ചില്ലെന്ന് യാത്രക്കാരിൽ ഒരാൾ പ്രതികരിച്ചു.