റാഗിംഗ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്: നടപടി കെൽസയുടെ പൊതുതാത്പര്യ ഹർജിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നിർദേശം. സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇത്തരം കേസുകളിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു.
ഇതിനിടെ പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാർഥികൾക്കെതിരായ അന്വേഷണം ഈ മാസം മുപ്പത്തിയൊന്നിനകം പൂർത്തിയാക്കാൻ ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് നിർദേശിച്ചു. വിദ്യാർഥികൾക്ക് പഠനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് മരിച്ച സിദ്ധാർഥന്‍റെ മാതാവ് നൽകിയ ഹർജിയിലാണ് നിർദേശം. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന വെറ്റിനറി സർവകലാശാലയുടെ ആവശ്യം ഡിവിഷൻ ബെഞ്ച് നിരസിച്ചു.