യുവാവിന്‍റെ മാല നദിയിൽ പോയി, ഒഴുക്കും പാറക്കൂട്ടവും വെല്ലുവിളിയായിട്ടും മുങ്ങിയെടുത്ത് ഫയർഫോഴ്സ് സ്കൂബാ ടീം

തിരുവനന്തപുരം: ഒഴുക്കുള്ള നദിയിൽ കുളിക്കുന്നതിനിടെ നഷ്ടപ്പെട്ട സ്വർണമാല ഫയർഫോഴ്സിന്‍റെ സ്കൂബാ ടീം മുങ്ങിയെടുത്ത് ഉടമസ്ഥന് നൽകി. നാവായിക്കുളം വെട്ടിയറ സ്വദേശി അർജ്ജുൻ രാജിന്‍റെ രണ്ടര പവന്‍റെ സ്വർണ മാലയാണ് ഇന്നലെ വൈകിട്ട് വാമനപുരം നദിയിലെ ആലംകോട് പള്ളിമുക്ക് മണ്ണൂർഭാഗം കടവിൽ നഷ്ടപ്പെട്ടത്. തുടർന്ന് അർജ്ജുൻ രാജ് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്‌ക്യൂ ടീമിൽ സഹായം അഭ്യർത്ഥിച്ചു.
ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ് ബി അഖിലിന്‍റെ നേതൃത്വത്തിൻ സ്‌കൂബാ ടീം അംഗങ്ങളായ അഷറഫ്, പ്രണവ്, ഫയർ ഓഫീസർമാരായ സതീശൻ, സുജിത്, ഫയർ ഓഫീസർ ഡ്രൈവർ ശരത് ലാൽ, ഹോം ഗാർഡ് ബിജു എന്നിവർ ചേർന്ന് മാല കണ്ടെത്തി. വിദേശത്ത് നിന്നും അവധിക്കെത്തിയ അർജുൻ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിന് ഇറങ്ങിയപ്പോഴാണ് മാല നഷ്ടമായത്. ശക്തമായ ഒഴുക്കുണ്ടായിരുന്നതും പാറക്കൂട്ടവും വെല്ലുവിളിയായതോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാല കണ്ടെടുക്കാനായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.