കോച്ചിങ് സെന്ററിലേക്ക് പോയ 17കാരിയെക്കുറിച്ച് വിവരമില്ലാതായിട്ട് ഒന്നര വർഷം; അച്ഛന്റെ പരാതിയിൽ കേസ് സിബിഐക്ക്

പാറ്റ്ന: ബിഹാറിൽ തിരക്കേറിയ റോഡിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്ന് കരുതപ്പെടുന്ന 17കാരിയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറി. സംസ്ഥാന പൊലീസ് അന്വേഷിച്ച കേസിൽ 18 മാസം കഴിഞ്ഞും ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തിലാണിത്. കാണാതായ നിഷ ഭാരതിയുടെ അച്ഛൻ രാകേഷ് കുമാർ രഞ്ജൻ ബിഹാർ പൊലീസിൽ കോൺസ്റ്റബിളാണ്.
2023 സെപ്റ്റംബർ 29-ാം തീയ്യതി പാറ്റ്നയിലെ ഗോല റോഡിലുള്ള ഗോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ കോച്ചിങിനായി പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കോച്ചിങ് സെന്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ നിഷയെ അജ്ഞാതർ തട്ടിക്കൊണ്ടു പോയി എന്നാണ് പരാതി. പാറ്റ്ന ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. ബിഹാർ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച്, പൊലീസുകാരൻ കൂടിയായ കുട്ടിയുടെ പിതാന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബിഹാർ പൊലീസിൽ വിശ്വാസമില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കോടതി ഉത്തരവ് അനുസരിച്ച് കേസ് ഏറ്റെടുത്ത സിബിഐകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു ബിഹാർ പൊലീസ് കേസ് അന്വേഷിച്ചിരുന്നത്. കാണാതായ കുട്ടിയുടെ മൊബൈൽ ഫോൺ പിന്നീട് കണ്ടെത്തിയെങ്കിലും അതിനെക്കുറിച്ച് പിന്നീട് മറ്റ് അന്വേഷണങ്ങൾ ഒന്നും നടന്നില്ല. സംഭവം നടന്ന പരിധിയിലെ പൊലീസ് സ്റ്റേഷനോ അല്ലെങ്കിൽ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പ്രത്യേക വിഭാഗമോ അന്വേഷണം നടത്തി എന്തെങ്കിലും വസ്തുത കണ്ടെത്തിയിട്ടില്ലെന്ന് ഹർജിയിൽ പരാതി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തെങ്കിലും മറ്റെന്തെങ്കിലും കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. പിടിയിലായവരിൽ ചിലരുടെ നുണ പരിശോധന നടത്തിയിട്ടില്ലെന്നും അച്ഛൻ കോടതിയെ അറിയിച്ചു. മകളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് അച്ഛൻ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ല.