ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച മൂന്ന് കാട്ടാനകളെ കൂടി ദൗത്യസംഘം വനത്തിലേക്ക് തുരത്തി

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച മൂന്ന് കാട്ടാനകളെ കൂടി ദൗത്യസംഘം വനത്തിലേക്ക് തുരത്തി. കാട്ടാനകളെ തുരത്തുന്നതിനുള്ള ആനയോടിക്കൽ ദൗത്യത്തിൻറെ രണ്ടാം ദിവസം റാപിഡ് റെസ്പോൺസ് ടീം (RRT) ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഷൈനികുമാറിൻറെ നേതൃത്ത്വത്തിൽ റൈഫിൾ, 12ബോർഗൺ,വാക്കിടോക്കി തുടങ്ങിയ സന്നാഹത്തോടു കൂടി കണ്ണൂർ, ആറളം ഡിവിഷനുകളിൽ നിന്നുമുള്ള ജീവനക്കാരും വാച്ചർമാരും ഉൾപ്പെടെ 45 ഓളം ജീവനക്കാർ ആന ഓടിക്കൽ ദൌത്യത്തിൽ പങ്കെടുത്തു. ആദ്യ ദിനത്തിൽ ആറ് കാട്ടാനകളെ വനത്തിലേക്ക് തുരത്തിയിരുന്നു. ഇതോടെ ആറളം പുനരധിവാസ മേഖലയിൽ നിന്നും വനത്തിലേക്ക് തുരത്തിയ കാട്ടാനകളുടെ എണ്ണം ഒമ്പതായി. ആറളം പുനരധിവാസ മേഖലിയിലെ 6, 10, 12, 13 ബ്ലോക്കുകളിലെ ആനകളെയാണ് ഹെലിപാഡ്, വട്ടക്കാട്, 18 ഏക്കർ,താളിപ്പാറ, കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയത്. മേൽപ്പറഞ്ഞ ബ്ലോക്കുകളിൽ ആനയെ നിരീക്ഷിക്കുന്നതിന് ഡ്രോൺ സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്. ഇന്നത്തെ ദൌത്യത്തിൽ 3 ആനകളെയാണ് കാട്ടിലേക്ക് കയറ്റി വിട്ടത്. കൂടാതെ പുനരധിവാസ മേഖലയോട് ചേർന്ന് വന്യജീവി സങ്കേതത്തിൽ സ്ഥാപിച്ച സോളാർ ഫെൻസിംഗ് ലൈനിൽ പൂക്കുണ്ട് മുതൽ കോട്ടപ്പാറ വരെ പരിശോധിക്കുകയും ലൈനുകൾ ക്ലിയർ ചെയ്ത് പ്രവർത്തന ക്ഷമമാക്കുന്നതിൻ്റെ നടപടിയും പുരോഗമിച്ചു വരുന്നു. ആനയോടിക്കൽ ദൗത്യം വരും ദിവസങ്ങളിലും തുടരുന്നതാണ്. ഇന്ന് രാത്രി മൂന്ന് ടീം രാത്രികാല പട്രോളിങ് ഉണ്ട്.