നാല് കാലുകളുമായി 17 വർഷം, ഒടുവിൽ ശസ്ത്രക്രിയയിലൂടെ സാധാരണ ജിവിതത്തിലേക്ക്

ന്യൂഡൽഹി: നാല് കാലുകളുമായി ജനിച്ച ബാലന് 17 വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ സാധാരണ ജിവിതം. ഉത്തർപ്രദേശിലെ ബാലിയയിലാണ് സംഭവം. വയറിൽ നിന്ന് വളർന്നുവന്ന രണ്ട് കാലുകളുമായി 17 കാരൻ ഏറെ വർഷങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളും കളിയാക്കലുകളും കാരണം സ്കൂൾ പഠനം പോലും പൂർത്തിയാക്കാതെ കുട്ടി ദുരിതത്തിലായിരുന്നു. എന്നാൽ ഡൽഹി എയിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിലൂടെ 17 കാരന് ഇപ്പോൾ പുതു ജീവിതം ലഭിച്ചിരിക്കുകയാണ്.
ഇൻകംപ്ലീറ്റ് പരാസൈറ്റിക് ട്വിൻസ് എന്ന അവസ്ഥയാണ് ബാലനെ ബാധിച്ചിരുന്നത്. ഇരട്ടകുട്ടികളായി അമ്മയുടെ വയറ്റിൽ ഗർഭം ധരിക്കപ്പെടുമെങ്കിലും ഒരു കുട്ടിയുടെ ശരീരവുമായി ചേർന്ന് മറ്റേ കുട്ടിയുടെ വളർച്ചിയില്ലാത്ത ശരീരം ചേർന്ന് വളരുന്ന അവസ്ഥയാണ് ഇൻകംപ്ലീറ്റ് പരാസൈറ്റിക് ട്വിൻസ്. ഇത് ബാധിക്കുന്നവർക്ക് ദൈനംദിന ജീവതത്തിലുൾപ്പടെ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. കോടികളിൽ ഒരാൾക്ക് മാത്രം വരുന്ന ഈ അവസ്ഥ അത്യപൂർവമായാണ് കണക്കാകുന്നത്.