പൊലീസിനെ തല്ലിയതടക്കം ക്രിമിനൽ കുറ്റങ്ങൾക്ക് ജയിലിൽ, ജാമ്യം ലഭിച്ചപ്പോള്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

കോഴിക്കോട്: ക്രിമിനല്‍ കേസുകളില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടികൂടി. കൊടുവള്ളി കളരാന്തിരി കോളികെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാറി(46)നെയാണ് കഴിഞ്ഞ ദിവസം രാത്രി പത്തോടെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് താമരശ്ശേരി അമ്പലമുക്കില്‍ പൊലീസിനെ ആക്രമിക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത ചുരുട്ട അയൂബ് എന്ന ക്രമിനലിന്റെ സംഘത്തില്‍പ്പെട്ടയാളാണ് മഹേഷ്. ഈ കേസില്‍ മൂന്ന് മാസത്തോളം റിമാന്റിലായിരുന്നു. ജാമ്യം ലഭിച്ച് പുറത്തെത്തിയാണ് ലഹരി വില്‍പനയില്‍ സജീവമായത്. കര്‍ണാടകയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്, പിപി ജിനീഷ്, കൊടുവള്ളി എസ്‌ഐമാരായ അനൂപ്, ആന്റണി ക്ലീറ്റസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസൂണ്‍, ഷിജു, ഹോംഗാര്‍ഡ് വാസു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.