ദില്ലി മദ്യനയത്തില്‍ അടിമുടി ക്രമക്കേട്, 2002 കോടി രൂപയുടെ വരുമാന നഷ്ടം,സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍

ദില്ലി: മദ്യനയത്തിലെ സിഎജി റിപ്പോർട്ട് നിയമസഭയില്‍ വച്ചു. 2,002 കോടി രൂപയുടെ വരുമാനം നഷ്ടം സർക്കാരിനുണ്ടായി അടിമുടി ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.മദ്യത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുവാൻ ഒരു സംവിധാനവും ഉണ്ടായില്ല.മദ്യശാലകളുടെ ഉടമസ്ഥാവകാശത്തിന്‍റെ പരിധി രണ്ടിൽനിന്ന് 54 ആയി ഉയർന്നു, ഇത് വലിയ മദ്യ ലോബികൾക്ക് ഗുണം ചെയ്തു. കാബിനറ്റ് നടപടിക്രമങ്ങളുടെ ലംഘനം ഉണ്ടായി. കാബിനറ്റ് അംഗീകാരമില്ലാതെ വലിയ ഇളവുകൾ അനുവദിച്ചു.എംസിഡി, ഡിഡിഎ അനുമതിയില്ലാതെ ജനവാസ കേന്ദ്രങ്ങളിൽ മദ്യകടകൾ വ്യാപകമായി തുറന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു
ദില്ലി നിയമസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പെടെ എഎപി എംഎൽമാരെ മാർഷൽമാരെ വിളിച്ച് സഭയിൽ നിന്ന് പുറത്താക്കി.മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബി ആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിനെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയിൽ പ്രതിഷേധിച്ചത്. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം തുടർന്നു. തുടർന്ന് മാർഷൽമാരെ വിളിച്ച് ഇവരെ സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്രഗുപ്ത പുറത്താക്കി. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച് എന്ന് വ്യക്തമാക്കി അതിഷി ഉൾപ്പെടെ 12 എംഎൽഎമാരെ സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സ്പീക്കർ സസ്പെൻഡ് ചെയ്തു. എഎപി സർക്കാരിന്റെകാലത്തെ അഴിമതി അന്വേഷിക്കുമെന്ന് ലഫ്റ്റനൻറ് ഗവർണ്ണർ പ്രഖ്യാപിച്ചു. പുറത്താക്കിയ എംഎൽഎമാർ നിയമസഭക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മോദിയാണോ അംബ്ദേക്കറാണോ വലുതെന്ന് ബിജെപി മറുപടി പറയണമെന്ന് അതിഷി ആവശ്യപ്പെട്ടു