പുലർച്ചെ ഓട്ടോറിക്ഷയിൽ 8 ചാക്കുകളുമായി യുവാവ്; വഴിയിൽ തടഞ്ഞ് പരിശോധിച്ചപ്പോൾ കിട്ടിയത് 1595 പാക്കറ്റ് ഹാൻസ്

കല്‍പ്പറ്റ: ഓട്ടോയില്‍ ഹാന്‍സ് കടത്തുകയായിരുന്ന യുവാവ് പിടിയില്‍ വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) എന്നയാളാണ് പുകയില ഉത്പന്നമായ ഹാന്‍സ് കടത്തുന്നതിനിടെ പിടിക്കപ്പെട്ടത്. കൂടിയ തുകയ്ക്ക് ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടാണ് ഹാന്‍സ് എത്തിച്ചത്. ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പൊലീസും ചേര്‍ന്നാണ് ഇയാളുടെ കയ്യില്‍ നിന്നും ഹാന്‍സ് പിടിച്ചെടുത്തത്.
ഹാന്‍സ് നിറച്ച എട്ട് ചാക്കുകളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ കമ്പളക്കാട് ഭാഗത്തു നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് ഓട്ടോയില്‍ പുകയില ഉല്‍പ്പന്നം കടത്താനുള്ള ശ്രമമാണ് പൊലീസ് തകര്‍ത്തത്. എട്ട് ചാക്കുകളിലായി 1,595 പാക്കറ്റ് ഹാന്‍സാണ് ഉണ്ടായിരുന്നത്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് ഹാന്‍സ് നല്‍കുന്നവരിലെ പ്രാധാന കണ്ണിയാണ് അസ്ലം. കമ്പളക്കാട് സബ് ഇന്‍സ്പെക്ടര്‍ എന്‍ എ രാധാകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം 1,400 പാക്കറ്റ് ഹാന്‍സുമായി ഷരീഫ് (49) എന്നയാളും പിടിയിലായിരുന്നു. കമ്പളക്കാട് പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷരീഫിന്‍റെ കടയിലും ആളൊഴിഞ്ഞ വീട്ടിലുമായി നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടിച്ചെടുത്തത്. പതിനഞ്ച് പാക്കറ്റിന്‍റെ 93 ബണ്ടിലുകളിലായിട്ടായിരുന്നു ഹാന്‍സ് ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.