വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ കേസ്: 3 പേർ പിടിയിൽ, കാറും കസ്റ്റഡിയിലെടുത്തു

പാലക്കാട്: വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീൻ, മനോജ് സബീര എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വടക്കഞ്ചേരി സ്വദേശിയായ നൗഷാദ് (58) നെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാത്രി 11 മണിയോടെ സംഘം നൗഷാദിനെ തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇരുമ്പ് പൊടിയും മറ്റും ഉപയോഗിച്ച് ദേഹമാസകലം പരിക്കേറ്റ നൗഷാദ് കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടക്കഞ്ചേരി പൊലീസിന് പ്രതികളെ പെട്ടെന്ന് പിടികൂടാൻ ആയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് ഞായറാഴ്ച രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയത്. രാത്രിയോടെയാണ് മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും നിർത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തതത്. നൗഷാദ് ഒച്ച വച്ചതിനെ തുടർന്ന് സമീപവാസികൾ എത്തിയെങ്കിലും സംഘം ഉടൻ കാറിൽ ഇയാളുമായി കടന്നു കളഞ്ഞു.
സമീപത്തെ സിസിടി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടയിൽ രാത്രി 11 മണിയോടെ മകന്റെ ഫോണിലേക്ക് നാഷാദിന്റെ കോളെത്തി. താൻ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നുമാണ് നൗഷാദ് അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ നവക്കരയിൽ എത്തി. മുഖത്തും ശരീരത്തിനും പരിക്കേറ്റ നൗഷാദിന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.