നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചേക്കും

ഹൈദരബാദ്: നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചേക്കും. വീണ്ടും മേൽക്കൂര ഇടിഞ്ഞ് ദുരന്തമുണ്ടാകാൻ സാധ്യതയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പാറക്കെട്ടുകൾ ഇടിഞ്ഞ് താഴെ വീണ ഭാഗത്ത് കൂടുതൽ മലയിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. തകർന്ന മേൽക്കൂരയുടെ ഭാഗങ്ങളിലൂടെ ഇപ്പോഴും വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നുണ്ട്.
ഇത് കാരണം ടണലിനകത്തെ വെള്ളത്തിന്‍റെയും ചെളിക്കെട്ടിന്‍റെയും നിരപ്പുയരുന്നു. ഇന്നലെ ഉച്ച മുതൽ വൈകിട്ട് വരെ ഏതാണ്ട് രണ്ട് മീറ്റർ വരെ വെള്ളത്തിന്‍റെയും ചെളിക്കെട്ടിന്‍റെയും നിരപ്പുയർന്നു. പാറക്കെട്ടുകൾ ഇടിഞ്ഞ് താഴെ വീണ ഭാഗത്ത് കൂടുതൽ മലയിടിച്ചിലുണ്ടാകാൻ സാധ്യതയുണ്ട്. മുകളിലെ പാറക്കെട്ടുകൾ വീണ്ടും ഇടിഞ്ഞ് താഴെ വീഴാനുള്ള സാധ്യ തള്ളാനാകില്ലെന്ന് ജിഎസ്ഐ.
മുന്നൂറ്റിയമ്പതോളം പേരടങ്ങിയ രക്ഷാദൗത്യസംഘമാണ് ടണലിനകത്ത് രാവും പകലുമായി രക്ഷാ പ്രവർത്തനം നടത്തുന്നത്. കൂടുതൽ മലയിടിച്ചിലുണ്ടായാൽ അത് ഇവരുടെ ജീവന് കൂടി ആപത്താകും. എട്ടു പേർ ടണലിൽ കുടുങ്ങിയിട്ട് നാലുനാൾ ആവുകയാണ്. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്.
തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നത്. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്.