വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ചികിത്സയോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്. ചികിത്സ നൽകുന്നതിനോട് പ്രതി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ഡോക്ടേഴ്സ് അറിയിച്ചതായാണ് വിവരം. അതേസമയം, മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ അഫാൻ എട്ട് വർഷം മുൻപും എലിവിഷം കഴിച്ചിരുന്നുവെന്ന വിവരവും പുറത്തുവരുന്നു. ചികിത്സയിൽക്കഴിയുന്ന മാതാവ് ഷെമിന്റെ മൊഴിരേഖപ്പെടുത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
വെഞ്ഞാറമൂട്ടിൽ അഞ്ച് പേരെ കൊലപ്പെടുത്തുകയും ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും പ്രതി എലിവിഷം കഴിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നത്. സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. രാവിലെ 10നും വൈകിട്ട് ആറിനും ഇടയിലാണ് കൊലപാതക പരമ്പര പ്രതി നടത്തിയത്. പിതൃമാതാവ് സൽമ ബീവിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെയാണ് പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. തിരികെ വീട്ടിലെത്തി പ്രതി പെൺ സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തി.
ആദ്യം ആക്രമിച്ചത് മതാവ് ഷെമിയെയായിരുന്നു. കൊല്ലപ്പെട്ടെന്ന് കരുതി പ്രതി ഷെമിയെ മുറിയിലിട്ട് പൂട്ടിയ ശേഷമായിരുന്നു പിതൃമാതാവിനെ കൊലപ്പെടുത്താൻ പോയത്. കൂട്ടക്കൊലയ്ക്ക് പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡി.കോളജിൽ ചികിത്സയിലാണ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.