പാതിരാത്രി വീട്ടിലേക്ക് കല്ലിൽ കെട്ടിയ സന്ദേശം, എല്ലാവരേയും കൊല്ലും, മോഷ്ടിക്കാൻ അനുവദിക്കണമെന്ന് കള്ളൻ
മധ്യപ്രദേശിലെ ഗ്വാളിയോറിൽ മോഷ്ടാക്കളെ ഭയന്ന് കഴിയുകയാണ് ഇപ്പോൾ ചില പ്രദേശവാസികൾ. പാതിരാത്രിയിൽ വീടിനു നേരെ കല്ലിൽ കെട്ടിയ ചില സന്ദേശങ്ങൾ വലിച്ചെറിയുകയായിരുന്നത്രെ മോഷ്ടാക്കൾ. ആ സന്ദേശത്തിൽ, സമാധാനത്തോടെ മോഷ്ടിക്കാൻ അനുവദിക്കൂ, ഇല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ കൊല്ലും തുടങ്ങിയ ഭീഷണികളാണ് എഴുതിയിരുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
കല്ലിൽ കെട്ടി എറിഞ്ഞ സന്ദേശം കയ്യിലെത്തിയതോടെ പലരും വല്ലാതെ ഭയത്തിലായി. വിവരം കിട്ടിയ ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി സംഭവം അന്വേഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗ്വാളിയോറിലെ ഗോല കാ മന്ദിർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂര്യ വിഹാർ കോളനിയിൽ താമസിക്കുന്ന ഭോലാറാം ശ്രീവാസ് എന്നയാളിന്റെ വീട്ടിലേക്കാണ് രാത്രി വൈകി ഒരാൾ കത്ത് കല്ലിൽ കെട്ടി എറിഞ്ഞത്.
“ഞാൻ ഒരു കള്ളനാണ്, എന്നെ മോഷ്ടിക്കാൻ അനുവദിക്കണം, ഇല്ലെങ്കിൽ ഞാൻ എല്ലാവരെയും കൊല്ലും. നമുക്ക് സമാധാനപരമായി മോഷ്ടിക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് മരിക്കേണ്ടി വരും” എന്നാണ് ഇതിൽ എഴുതിയിരുന്നത്. കത്ത് കിട്ടിയതോടെ പ്രദേശവാസികളെല്ലാം തന്നെ വല്ലാത്ത ഭയത്തിലാണത്രെ. മാത്രമല്ല, 2024 -ലും ഇതുപോലെ ഒരു വീടിനെ കള്ളന്മാർ ലക്ഷ്യം വയ്ക്കുകയും അവിടെ മോഷണം നടത്തുകയും ചെയ്തിട്ടുണ്ട് എന്നതും ആളുകളുടെ പേടി വർധിക്കാൻ കാരണമായി തീർന്നിട്ടുണ്ട്.