പാലക്കാട് റെയിൽവേ സ്റ്റേഷൻ, എക്സൈസിനൊപ്പം ചേര്‍ന്ന് റെയിൽവേ സിഐബി യൂണിറ്റും; പിടിച്ചത് കഞ്ചാവ്

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നാലര കിലോഗ്രാമോളം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഒഡീഷ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. രമേശ് നായക് എന്നയാളാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റെയിഞ്ച് സംഘവും പാലക്കാട് റെയിൽവേ സിഐബി യൂണിറ്റ് സംഘവും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ റിനോഷ് ആർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അനിൽകുമാർ റ്റി എസ്, അഭിലാഷ് കെ, സിഐബി സർക്കിൾ ഇൻസ്‌പെക്ടർ കേശവദാസ് എൻ എന്നിവരുടെ നേതൃത്വത്തിലുള്ള സിഐബി ഉദ്യോഗസ്ഥരും കഞ്ചാവ് കണ്ടെടുത്ത സംഘത്തിലുണ്ടായിരുന്നു.
ബീഹാറിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്താനുള്ള നീക്കത്തിനിടെ കഞ്ചാവുമായി രണ്ട് പേർ പിടിയിലായിരുന്നു. ബിഹാർ മധു ബാനി സ്വദേശി എം ഡി നിജാം (27), ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കല്‍ സ്വദേശി മുല്ലപ്പള്ളി മുഹമ്മദലി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. കൊളത്തൂർ – പടപ്പറമ്പ് റോഡില്‍ പുളിവെട്ടി ഭാഗത്താണ് സംഭവം. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബിഹാറില്‍നിന്ന് ട്രയിനില്‍ എത്തിച്ച കഞ്ചാവ് വില്‍പനക്കായി ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പെരിന്തല്‍മണ്ണ പാലൊളിപ്പറമ്പിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഒളിപ്പിച്ച കഞ്ചാവും കണ്ടെടുത്തു. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ വേണുഗോപാലിന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയത്.