പൊതുശൗചാലയത്തിൽ നിന്ന് നിലവിളി, ഓടിയെത്തി നാട്ടുകാർ; 10 വയസ്സുകാരിയെ പീഡിപ്പിച്ച 28കാരനെ പിടികൂടി

ഛണ്ഡിഗഡ്: പത്തുവയസ്സുകാരിയെ പൊതു ശൗചാലയത്തില്‍ വെച്ച് ബലാത്സംഗം ചെയ്തു. ഛണ്ഡിഗഡിലെ മൗലി ജാഗ്രണിലാണ് ക്രൂരമായ അതിക്രമം നടന്നത്. സംഭവത്തില്‍ 28 വയസുകാരനായ ധന്‍രാജ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ബുധന്‍പൂര്‍ സ്വദേശിയാണ് ഇയാള്‍. പൊലീസെത്തി കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
വീടിനടുത്തുള്ള പൊതുശൗചാലയത്തില്‍ വെച്ചാണ് പത്തുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. പെട്ടന്ന് തിരിച്ചെത്താം എന്നു പറഞ്ഞു പോയ കുട്ടി എത്താന്‍ വൈകിയപ്പോള്‍ അമ്മ തിരഞ്ഞു ചെന്നു. പൊതു ശൗചാലയത്തിന് അടുത്തെത്തിയപ്പോള്‍ കുട്ടിയുടെ നിലവിളി കേട്ടു. വാതില്‍ തള്ളിതുറന്നപ്പോള്‍ കുട്ടിയുടെ അമ്മ കണ്ടത് പ്രതി വിവസ്ത്രനായി മകളെ ഉപദ്രവിക്കുന്നതാണ്. അമ്മയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി പൊലീസില്‍ വിവരം അറിയിച്ചു. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.