പ്രയാഗ്‍രാജിലെ ഗംഗയിലും യമുനയിലും ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഉയർന്ന അളവിൽ; മുന്നറിയിപ്പിൽ സിപിസിബി

ദില്ലി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയെ തുടർന്ന് നദിയിലെ ജലത്തിൽ ഇ കോളി ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) റിപ്പോർട്ട്. പ്രാഥമിക മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിപിസിബി റിപ്പോർട്ട് തിങ്കളാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിനെ അയച്ചു. മലിനജലത്തിന്റെ പ്രധാന സൂചകമായ കോളിഫോമിന്റെ അനുവദനീയമായ പരിധി 100 മില്ലി ലിറ്ററിന് 2,500 യൂണിറ്റ് കവിയാൻ പാടില്ലെന്നാണ് നിർദേശം.
മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടമാണ് ഫെക്കൽ കോളിഫോം ബാക്ടീരിയ. ജലത്തിൽ ഇവയുടെ സാന്നിധ്യം മലിനജലത്തിൽ മനുഷ്യരുടെ വിസർജ്യത്തിൽ നിന്നോ മൃഗങ്ങളുടെ മാലിന്യത്തിൽ നിന്നോ ഉള്ള മലിനീകരണത്തെ സൂചിപ്പിക്കുന്നു. അപകടകരമായ രോഗകാരികളുടെ സാന്നിധ്യത്തെക്കുറിച്ച് റിപ്പോർട്ട് ആശങ്ക ഉയർത്തുന്നു.
എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ദ്ധ അംഗം എ സെന്തിൽ വേൽ എന്നിവരടങ്ങുന്ന ട്രൈബ്യൂണൽ പാനൽ പ്രയാഗ്‌രാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം പുറന്തള്ളുന്നത് തടയുന്നതിനുള്ള നടപടികൾ അവലോകനം ചെയ്തു.