സിദ്ധാർത്ഥന്റെ മരണം; ഇഴഞ്ഞുനീങ്ങി സിബിഐ നടപടികൾ, നീതി കിട്ടുംവരെ പോരാടുമെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ ഇഴഞ്ഞുനീങ്ങുകയാണ് സിബിഐ നടപടികൾ. പ്രാഥമിക കുറ്റപത്രം സമർപ്പിച്ച് 10 മാസം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. കൊലപാതക സാധ്യതയെകുറിച്ചടക്കം അന്വേഷണം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല.
ഹോസ്റ്റൽ മുറിയിൽ സിദ്ധാർത്ഥന് നേരിടേണ്ടി വന്ന അതിക്രൂരമായ ആക്രമണം അക്കമിട്ട് നിരത്തിയാണ് സിബിഐ ദില്ലി സ്പെഷ്യൽ യൂണിറ്റ് എറണാകുളം സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേരള പൊലീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ 19 വിദ്യാർഥികൾ തന്നെയാണ് സിബിഐ കുറ്റപത്രത്തിലെയും പ്രതികൾ. ക്രൂരമായ മർദ്ദനവും അപമാനവും നേരിട്ടതിലുള്ള മാനസിക സമ്മർദ്ദം ആണ് സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സിബിഐയുടെയും കണ്ടെത്തൽ.
പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് ഇരുപത് ദിവസത്തിനുള്ളിൽ തന്നെ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചതെന്ന് സിബിഐ അന്ന് വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ അധിക കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ സംഘം അന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അന്വേഷണമുണ്ടായില്ല. കേസിൻ്റെ വിചാരണയും തുടങ്ങിയിട്ടില്ല. എന്നാൽ സിബിഐ റിപ്പോർട്ടിനെ കുറിച്ചും സിദ്ധാർത്ഥൻ്റെ കുടുംബത്തിന് പരാതിയുണ്ട്. കുറ്റവാളികളായ വിദ്യാർഥികളിൽ ചിലരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി എന്നടക്കം ആരോപണം കുടുംബം ആവർത്തിക്കുന്നു.