16കാരി ഗർഭിണിയാണെന്നറിഞ്ഞത് സ്കൂളിലെ അധ്യാപകർ; പ്രസവ ശസ്ത്രക്രിയക്കിടെ മരണം, അന്വേഷണം വേണമെന്ന് പിതാവ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ 16കാരി മരണപ്പെട്ടു. ചിറ്റൂർ ജില്ലയിലാണ് സംഭവം. ചിറ്റൂർ സർക്കാർ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുപ്പതിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളും മറ്റ് കണ്ടാണ് അവർക്ക് സംശയം തോന്നിയത്. തുടർന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. വീട്ടിൽ വെച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് മാതാപിതാക്കൾ ചിറ്റൂരിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുട്ടിയ്ക്ക് അമിത വണ്ണമുള്ള ശരീരപ്രകൃതി ആയതിനാൽ ഗർഭിണി ആണെന്ന് മനസിലായില്ലെന്നായിരുന്നു മാതാപിതാക്കളുടെ വാദം. ചിറ്റൂരിലെ ആശുപത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോൾ മാത്രമാണത്രെ ഗർഭിണിയാണെന്ന് അറിഞ്ഞത്. ഉത്തരവാദികൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്നും കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു.