Uncategorized

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജീവനക്കാരനെ മേലുദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചു, മർദനവും; കേസെടുത്ത് പൊലീസ്

കൊച്ചി: ഇന്ത്യൻ ഓവര്‍സീസ് ബാങ്കിലെ എറണാകുളം റീജ്യണൽ ഓഫീസിലെ ജീവനക്കാരനെ മേലുദ്യോഗസ്ഥര്‍ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജ്യണൽ ഓഫീസിലെ ഡിജിഎം നിതീഷ് കുമാർ സിൻഹ, എജിഎം കശ്മീർ സിങ് എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ദളിത് വിഭാഗക്കാരനായ ബാങ്ക് ജീവനക്കാരനെ വര്‍ഷങ്ങളായി അധിക്ഷേപിക്കുകയാണെന്നാണ് പരാതി.

ഇക്കഴിഞ്ഞ ഡിസംബറിലാണ് മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊച്ചി സെന്‍ട്രൽ പൊലീസ് കേസെടുത്തത്. പരാതിക്കാരനെതിരെ ആഭ്യന്തര നടപടി എടുത്തതോടെയാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെ പരസ്യപ്രതിഷേധവുമായി ബാങ്കിങ് സംഘടനകള്‍ രംഗത്തെത്തി. കഴിഞ്ഞ നവംബറിൽ പരാതിക്കാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് പൊലീസ് കേസെടുത്തതിന് പിന്നാലെ ജനുവരിയിൽ തിരിച്ചെടുത്തു.

രണ്ട് മേലുദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ പീഡനം ആരംഭിച്ചെന്നാണ് പരാതി. വീട്ടിലേക്കുള്ള മരുന്ന് വാങ്ങുക, വീട്ടിലെ മറ്റു അംഗങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുക, ബാങ്കിന്‍റെ പരിസരത്തുള്ള ചെടികളിൽ വെള്ളമൊഴിക്കുക തുടങ്ങിയ ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ജീവനക്കാരനെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.

ഇതിൽ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ജാതീയമായി അധിക്ഷേപിച്ചതും മര്‍ദിച്ചതെന്നുമാണ് പരാതി. ആഭ്യന്തര അന്വേഷണത്തിലൂടെ ഇന്‍ക്രിമെന്‍റ് കട്ട് ചെയ്യാനും ഹൈദരാബാദിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും തീരുമാനിച്ചതോടെ ബാങ്കിങ് ജീവനക്കാര്‍ക്കിടയിൽ പ്രതിഷേധം ഉയരുകയും വിവരം പുറത്തുവരുകയും ചെയ്യുന്നത്. ജീവനക്കാരന്‍റെ ഭാര്യയും ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button