ഷെയറിട്ട് വാങ്ങി, ഒഴിച്ചപ്പോൾ അളവ് കുറവ്, തർക്കത്തിനിടയിൽ പിടിച്ചു തള്ളി; കൊലപാതകത്തിൽ നിർണായക തെളിവ് ബില്ല്

തൃശ്ശൂർ: തൃശ്ശൂർ കണ്ണൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. ഷെയർ ഇട്ട മദ്യം വാങ്ങി കഴിക്കുന്നതിനിടെ അളവിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. കേസിനു തുമ്പായത് സംഭവ സ്ഥലത്തുകിട്ടിയ മദ്യത്തിന്റെ ബില്ല്.
തൃശൂർ കണ്ണംകുളങ്ങരയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കഴിഞ്ഞ എട്ടിനാണ് പുരുഷൻ്റെ മൃതദേഹം കിട്ടിയത്. നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. അവിടെ നിന്നും കിട്ടിയ ഫോണിൽ നിന്ന് ബന്ധുക്കളെ ബന്ധപ്പെട്ടപ്പോൾ ചേർപ്പ് വല്ലച്ചിറ സ്വദേശി സന്തോഷാണ് മരിച്ചതെന്ന് വ്യക്തമായി. ചെമ്പൂക്കാവിലെ വർക് ഷോപ്പ് ജീവനക്കാരനായിരുന്നു ഇയാൾ. ആത്മഹത്യ ചെയ്യാൻ പറ്റുക കാരണങ്ങൾ ഇല്ല എന്ന ബന്ധുക്കൾ ആവർത്തിച്ച് പറഞ്ഞപ്പോഴാണ് സംഭവസ്ഥലത്തേക്ക് അന്വേഷണസംഘം വീണ്ടും എത്തുന്നത്.
സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോയും എ.സി.പി സലീഷ് എൻ ശങ്കരനും ഈസ്റ്റ് ഇൻസ്പെക്ടർ ജിജോയും പങ്കെടുത്ത യോഗത്തിൽ കിണറും പരിസരവും അരിച്ചു പെറുക്കാൻ തീരുമാനിച്ചു. അവിടെനിന്ന് മദ്യം വാങ്ങിയ ഒരു ബില്ല് കിട്ടി. അതിന് പിന്നാലെ പോയ പോലീസ് മദ്യശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സന്തോഷിന് ഒപ്പമുള്ളവരെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മദ്യം പങ്കുവെക്കുന്നതിൽ സന്തോഷും വിനയ് എന്ന ആളും തമ്മിൽ തർക്കമുണ്ടായി.
തർക്കത്തിനൊടുവിൽ ആണ് വിനയ്, സന്തോഷിനെ കിണറ്റിലേക്ക് തള്ളിയിട്ടത്. കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേർ രണ്ടാമതും മദ്യം വാങ്ങാൻ പോയപ്പോഴായിരു കൊലപാതകം. കഞ്ചാവ് കേസിലെ പ്രതിയായ വിനയ് വിവാഹ സദ്യക്കും മറ്റും വിളമ്പാൻ പോകുന്ന ജോലി ചെയ്യുന്ന ആളാണ്. പ്രതിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.