വയനാട്ടിൽ യുഡിഎഫ് ഹർത്താലിൽ സംഘർഷം; പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

വയനാട്: വന്യജീവികൾ നാട്ടിലിറങ്ങി ജീവനെടുക്കുന്ന വയനാട്ടിലെ സാഹചര്യത്തിൽ യുഡിഎഫ് നടത്തിയ ഹർത്താലിൽ സംഘർഷം. ലക്കിടിയിൽ ചുരം കവാടത്തിന് സമീപം വാഹനം തടയാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കടുവയും കാട്ടാനയുമടക്കം നാട്ടിൽ ഇറങ്ങുന്ന, വന്യമൃഗങ്ങൾ മനുഷ്യ ജീവനുകളെടുക്കുന്നത് പതിവായ പശ്ചാത്തലത്തിലാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതലാരംഭിച്ച ഹർത്താലിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞു കിടന്നു. എന്നാൽ സ്വകാര്യവാഹനങ്ങളും കെഎസ്ആർടിസി വാഹനങ്ങളും സർവീസ് നടത്തിയത് പലയിടങ്ങളിലും സംഘർഷത്തിനിടയാക്കി. ലക്കിടിയിൽ ചുരം കവാടത്തിന് സമീപം വാഹനം തടയാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞമാസം 24നാണ് മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധ എന്ന ആദിവാസി തോട്ടം തൊഴിലാളിയെ കടുവ കൊന്നത്. അതിനുശേഷവും ജില്ലയുടെ പല ഭാഗങ്ങളിലും വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ ആക്രമിച്ചു കൊന്നു. ചൊവ്വാഴ്ച സുൽത്താൻബത്തേരി നൂൽപ്പുഴയിലും ഇന്നലെ മേപ്പാടി അട്ടമലയിലും കാട്ടാനയാക്രമണങ്ങളിൽ രണ്ട് മനുഷ്യജീവനുകൾ കൂടി പൊലിഞ്ഞതോടെയാണ് പ്രതിഷേധം അണപൊട്ടിയത്.