മാന്നാറിൽ ആതിര ജീവനൊടുക്കിയതിന് കാരണം സുരേഷ്; വഴിത്തിരിവായി 33 ഫോൺ കോൾ റെക്കോർഡ്, പ്രതിക്ക് 12 വർഷം തടവ്

കായംകുളം: ആലപ്പുഴ ജില്ലയിലെ മാന്നാറിൽ 22 കാരി ആതിരയുടെ ആത്മഹത്യയിൽ പ്രതിക്ക് 12 വർഷം തടവ്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂർ അസിസ്റ്റന്‍റ് സെഷൻസ് കോടതി ശിക്ഷിച്ചത്. ആത്മഹത്യാ പ്രേരണയ്ക്ക് 12 വർഷം തടവും 1,20,000 രൂപ പിഴയുമാണ് ശിക്ഷ. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ സുരേഷിനെ പൊലീസ് പത്തനംതിട്ടയിൽ നിന്നും പിടികൂടിയാണ് കോടതിയിൽ ഹാജരാക്കിയത്
2018 ഫെബ്രുവരി 13നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അയൽവാസിയും ബന്ധുവുമായ സുരേഷുമായി ആതിര അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കൾ ഭാര്യയും കുട്ടികളുമുള്ള സുരേഷുമായുള്ള ബന്ധത്തിൽ നിന്നും ആതിരയെ വിലക്കുകയും മറ്റ വിവാഹാലോചനകൾ നോക്കുകയും ചെയ്തു. ഇതിനിടെയിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അതിര മറ്റാരെയെങ്കിലും വിവാഹം കഴിക്കുമെന്ന വിരോധത്തിൽ സുരേഷ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നാണ് കേസ്.
മാതാപിതാക്കൾ ശകാരിച്ചതിലുള്ള മനോവിഷമത്തിലാണ് ആതിര ജീവനൊടുക്കിയതെന്ന് പിതാവ് രവി മാന്നാർ പൊലീസിൽ മൊഴി നൽകി. തുടർന്ന് അസ്വഭ്വാവിക മരണത്തിനാണ് ആദ്യം പൊലീസ് കേസെടുത്തത്. ഫെബ്രുവരി 14ന് ആതിരയുടെ ഇൻക്വസ്റ്റ് നടപടികൾ നടക്കുന്ന സമയത്ത് നാട്ടുകാരാണ് സുരേഷിന്‍റെ പ്രേരണയിലാണ് ആതിര ജീവനൊടുക്കിയതെന്ന് ആദ്യം പൊലീസിനോട് പറയുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 33 തവണ സുരേഷ് ആതിരയുമായി സംസാരിച്ചതായി പൊലീസ് കണ്ടെത്തി.
ഫോൺ സംഭാഷണങ്ങൾ ശേഖരിച്ച പൊലീസ് സുരേഷിന്‍റെ പ്രേരണയിലാണ് ആതിര ജീവനൊടുക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. ഫോണിൽ ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്‍റെ റെക്കോർഡുകൾ ഉണ്ടായിരുന്നത് കേസിൽ ബലമായെന്ന് പബ്ലിക് പ്രോസിക്യൂട്ടർ റെഞ്ചി ചെറിയാൻ പറഞ്ഞു. ഇതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോയി. കോടതിയിൽ ഹാജരാവാഞ്ഞതോടെ വിചാരണ നീണ്ടു. ഒടുവിൽ പത്തനംതിട്ടയിലെ ഒളി സങ്കേതത്തിൽ നിന്നാണ് പൊലീസ് സുരേഷിനെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്.