Uncategorized

തെലുങ്കിലെ വന്‍ താരമായിരുന്ന സുമന്റെ കരിയർ തകർത്ത ‘ബ്ലൂഫിലിം കേസ്’ വമ്പന്‍ ഗൂഢാലോചന; വെളിപ്പെടുത്തല്‍

ഹൈദരാബാദ്: 1980-90കളിൽ ടോളിവുഡിലെ പ്രമുഖ താരമായിരുന്നു സുമൻ. ബാലകൃഷ്ണ, വെങ്കടേഷ്, നാഗാർജുന എന്നിവര്‍ക്കൊപ്പം അക്കാലത്തെ യുവനിരയിലെ തിളങ്ങും താരമായിരുന്നു ഇദ്ദേഹം. എന്നാല്‍ 1980 കളുടെ മധ്യത്തില്‍ ചെന്നൈയില്‍ എടുത്ത ഒരു കേസില്‍ അറസ്റ്റിലായതും, ജയിലില്‍ കിടന്നതും ഇദ്ദേഹത്തിന്‍റെ കരിയറില്‍ തിരിച്ചടിയായി. ഈ കേസില്‍ ഇദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും ‘ബ്ലൂഫിലിം’ കേസ് എന്ന് അറിയിപ്പെടുന്ന ഈ കേസ് സുമന് വലിയ തിരിച്ചടിയായി.

പിന്നീട് സഹനടനായും വില്ലനായും ഇന്നും സുമന്‍ സിനിമയില്‍ സജീവമാണ്. മലയാളത്തില്‍ പഴശ്ശിരാജ, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒപ്പം തന്നെ രജനികാന്തിന്‍റെ ശിവാജി എന്ന സിനിമയിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധേയമാണ്. തെലുങ്കിലെ മുന്‍നിര താരമായി കത്തിനിന്ന സമയത്ത് സുമന്‍റെ കരിയര്‍ തന്നെ അപകടത്തിലാക്കിയ ഈ കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആറിന് അടക്കം പങ്കുണ്ടെന്നാണ് സുമന്‍റെ അടുത്ത സുഹൃത്തായ സാഗര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

സുമനെ വളർച്ചയിൽ തടയുന്നതിനായി അദ്ദേഹത്തിനെതിരെ വ്യാജ കേസ് ചുമത്തി, ‘ബ്ലൂ ഫിലിം’ നിർമ്മിച്ചുവെന്ന വ്യാജ ആരോപണങ്ങൾ ഉയർത്തി, അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.ആർ ഈ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു എന്നും സാഗർ വ്യക്തമാക്കി. സാഗറിന്‍റെ വെളിപ്പെടുത്തലുകൾ പ്രകാരം അന്നത്തെ തമിഴ്നാട് സംസ്ഥാന ഡി.ജി.പി, അന്നത്തെ മദ്യ വ്യവസായി വാടിയാർ എന്നിവരുടെ ഗൂഢാലോചനയിലൂടെയാണ് സുമൻ ജയിലിൽ അടയ്ക്കപ്പെട്ടത് എന്നാണ് പറയുന്നത്. ജാമ്യം പോലും ലഭിക്കാത്ത വിധത്തിൽ സുമനെതിരെ കേസുകൾ ചുമത്തപ്പെട്ടു. ഈ എല്ലാറ്റിനും ഒരു സ്ത്രീയുടെ സുമനോടുള്ള പ്രണയമെന്നത് ആയിരുന്നു പ്രധാന കാരണമത്രെ.

അന്ന് സ്ത്രീകള്‍ക്കിടയില്‍ ആരാധനപാത്രമായിരുന്നു സുമന്‍. അന്നത്തെ തമിഴ്നാട് ഡി.ജി.പിയുടെ മകളും സുമന്‍റെ ആരാധികയായിരുന്നു. എന്നാൽ ഇവര്‍ വിവാഹിതയായിരുന്നു. എന്നിട്ടും ഈ സ്ത്രീ സുമന്റെ ഷൂട്ടിംഗിലേക്കു വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. എന്നാൽ സുമനു അവളോടൊന്നും താൽപര്യമില്ലായിരുന്നു. അതേ സമയം, വാടിയാരുടെ മകളോട് സുമന്‍റെ സുഹൃത്തിന് പ്രണയമുണ്ടായതും സാഹചര്യം കുഴപ്പത്തിലാക്കിയെന്ന് സാഗര്‍ പറയുന്നു. എംജിആര്‍ സുമനെ വിളിച്ച് നേരിട്ട് ഈ കാര്യത്തില്‍ താക്കീത് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് എന്‍റെ പ്രശ്നമല്ലെന്ന് സുമന്‍ തുറന്നു പറഞ്ഞെന്നും സാഗര്‍ പറയുന്നു.

അങ്ങനെയാണ് മൂന്ന് കേസുകളില്‍ സുമന്‍ ഒരു ദിവസം അറസ്റ്റ് ചെയ്യപ്പെട്ടത്. സുമനെതിരെ ബ്ലൂ ഫിലിം നിര്‍മ്മിച്ചതിന് കേസുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് കേസ് കെട്ടിചമച്ചവര്‍ പ്രചാരം കിട്ടാന്‍ പ്രചരിപ്പിച്ചതാണ് അത്തരം ഒരു എഫ്ഐആര്‍ ഇല്ലായിരുന്നു. സുമന്‍റെ ഒരു സുഹൃത്തിന് വീഡിയോ കാസറ്റ് കടയുണ്ടായിരുന്നത് ഈ പ്രചാരണത്തിന് ആക്കം കൂട്ടി.
ഡി.ജി.പിയും, വാടിയാറും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. മാസങ്ങളോളം സുമന്‍ ജയിലിലായി. എന്നാല്‍ പിന്നീട് ജാമ്യം ലഭിച്ചു. തെലുങ്കിലെ അക്കാലത്തെ സൂപ്പര്‍താരങ്ങളുടെ പേരുകള്‍ ഇതിനൊപ്പം കേട്ടു. എന്നാല്‍ അതൊന്നും ശരിയല്ലെന്ന് സാഗര്‍ പറയുന്നു.

അതേ സമയം ഒന്‍പത് കൊല്ലം മുന്‍പ് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എംജിആര്‍ തന്നെ അറസ്റ്റ് ചെയ്ത കാര്യം അറിയാന്‍ സാധ്യതയില്ലെന്നും അദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശം ആയതിനാല്‍ അന്ന് തമിഴ്നാട്ടില്‍ ഡമ്മി ഭരണമാണ് നടന്നതെന്നും സുമന്‍ പറയുന്നു. തനിക്കെതിരായ കേസ് കെട്ടിചമച്ചതാണ്. മൂന്ന് കേസിലും അതില്‍ പറഞ്ഞ സംഭവം നടക്കുമ്പോള്‍ ഞാന്‍ ബെംഗലൂരുവില്‍ ആയിരുന്നു എന്ന് തെളിയിക്കാന്‍ എനിക്ക് പറ്റി, കേസില്‍ നിന്നും ഒരു ഹീറോയെപ്പോലെ തന്നെയാണ് ഞാന്‍ വെളിയില്‍ വന്നത് എന്നും സുമന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button