Uncategorized

‘മാനുവിന് ഓടിമാറാനായില്ല’, ആക്രമിച്ചത് ആനക്കൂട്ടത്തിലെ ആനയെന്ന് ദൃക്സാക്ഷി; ഭാര്യ സുരക്ഷിതയെന്ന് പൊലീസ്

കൽപറ്റ: നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിനെ ആക്രമിച്ചത് ആനക്കൂട്ടത്തിലെ ഒരാനയെന്ന് ദൃക്സാക്ഷിയായ സത്യഭാമ. മാനുവിന് ഓടി മാറാൻ കഴിഞ്ഞില്ല. ശബ്ദം കേട്ട് ഓടിവെന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും സത്യഭാമ പറഞ്ഞു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മാനുവിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആറ് മണിയായപ്പോള്‍ പണി കഴിഞ്ഞ് കയറി വന്നതായിരുന്നു മാനു. ഒരു ​ദിവസവും വരാത്ത ആളാണ് ഇന്നലെ വന്നത്. ആന വന്ന് വെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോൾ ആന അയാളെ തട്ടി. മൂന്ന് ആന ഉണ്ടായിരുന്നു. രണ്ടെണ്ണം വെള്ളം കുടിച്ച് കാട്ടിലേക്ക് കയറിപ്പോയി. പിന്നെ ഒരാന ഇതുവഴി വന്നു. അപ്പോഴാണ് ഇയാളെ തട്ടിയത്. ശബ്ദം കേട്ട് ഞാൻ വന്ന് നോക്കി. എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല. ഇവിടെ മിക്കപ്പോഴും ഒറ്റക്കായും കൂട്ടമായും ആന വരും. വേലിയൊന്നുമില്ല. സത്യഭാമ പറഞ്ഞു.

മാനുവിന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് ഭാര്യയുടെ ഷാൾ കിട്ടിയിരുന്നു. ഭാര്യയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ ഭാര്യ സുരക്ഷിതയാണെന്ന് പൊലീസ് അറിയിച്ചു. മാനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയി. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുക. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button